ചൈനയിലെ പുതിയ വൈറസ് ബാധയിൽ 7 മരണം,​ 60 രോഗികൾ

0
162

ബീജിംഗ്: കൊവിഡിനു പിന്നാലെ ചൈനയിൽ പുതിയ വൈറസ് ബാധ കണ്ടെത്തി. ഒരിനം ചെള്ള് കടിക്കുന്നതുമൂലം ഉണ്ടാകുന്ന വൈറസ് ബാധിച്ച് ഏഴു പേർ മരിച്ചതായും 60 പേർക്ക് രോഗം പിടിപെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ബുനിയ വൈറസ് വിഭാഗത്തിലെ സിവിയർ ഫിവർ വിത്ത് ത്രോംബോസൈറ്റോഫീനിയ സിൻഡ്രോം (എസ്‌.എഫ്‌.ടി‌.എസ്) എന്ന വൈറസാണിത്. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലെ 37 പേർക്കും അൻഹുയി പ്രവിശ്യയിൽ 23 പേർക്കുമാണ് വൈറസ് ബാധിച്ചത്.ജിയാംഗ്സുവിന്റെ തലസ്ഥാനമായ നാൻ‌ജിംഗിലെ വാംഗ് എന്ന സ്ത്രീയ്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പനി, ചുമ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിച്ച ഇവർക്ക് ശരീരത്തിലെ രക്ത പ്ലേറ്റ്‌ലെറ്റുകളുടെയും ല്യൂകോസൈറ്റിന്റെയും കുറവ് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വാംഗിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ നവംബറിൽ തായ്‌വാനിൽ ആദ്യത്തെ എസ്‌.എഫ്‌.ടി‌.എസ് കേസ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച 70 കാരന് പനിയും ഛർദ്ദിയും ഉണ്ടായിരുന്നു. അദ്ദേഹം രാജ്യാന്തര യാത്രകളൊന്നും നടത്തിയിരുന്നില്ല. പക്ഷേ പതിവായി കുന്നുകളിലേക്ക് യാത്ര നടത്തിയിരുന്നു. ഇതേത്തുടർന്ന്, മരങ്ങളുള്ള പ്രദേശങ്ങളിലും ചെള്ളുകൾ ഉണ്ടാവാൻ സാധ്യതയുള്ള മറ്റു പ്രദേശങ്ങളിലും ഷോർട്സ് ധരിക്കുന്നത് ഒഴിവാക്കാൻ തായ്‌വാൻ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

♦ എസ്‌.എഫ്‌.ടി‌.എസിന്റെ ഇൻകുബേഷൻ കാലാവധി 7 മുതൽ 14 ദിവസമാണ്.

♦ പനി, ക്ഷീണം, ഓക്കാനം, വയറുവേദന, വിശപ്പില്ലായ്മ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.

♦ നിലവിൽ മരുന്നുകളൊന്നുമില്ല, കാര്യക്ഷമമായ ചികിത്സയിലൂടെ മരണനിരക്ക് കുറയ്ക്കാം

♦ 2011 ൽ ബുനിയ വൈറസ് വിഭാഗത്തിൽപെടുന്ന ഇതിന്റെ പതോജെനുകളെ വേർതിരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here