ഏറ്റവും വേഗത്തില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സംസ്ഥാനമായി കര്‍ണാടക; ബെംഗളൂരുവില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

0
108

ബെംഗളൂരു: (www.mediavisionnews.in) കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരുവില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ജൂലൈ 14 മുതല്‍ 22 വരെ ഒരാഴ്ചത്തേക്കാണ് നഗരത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

ഉത്തര്‍ പ്രദേശിനെ പിന്നിലാക്കിയാണ് കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കര്‍ണാടക.

കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 2,800നടുത്ത് കൊവിഡ് രോഗികളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ കര്‍ണാടക ഉത്തര്‍പ്രദേശിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി.

കര്‍ണാടകയില്‍ ഇതുവരെ 36,216 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒറ്റ ദിവസം 70 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 613 ആയി.

ഉത്തര്‍ പ്രദേശില്‍ 35,092 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1,392 കേസുകളാണ് സംസ്ഥാനത്ത് ഒറ്റദിവസം റിപ്പോര്‍ട്ട് ചെയതത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 246,600 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക് കടക്കുകയാണ്. 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 28,637 പേര്‍ക്കാണ്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.

ഇതോടെ രാജ്യത്ത് 8,49,553 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22,674 ആയി. 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 551 പേരാണ്.

62.92 ശതമാനമാണ് രോഗമുക്തി. 5,34,621 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here