ലോക്ഡൌണ്‍ കാലത്ത് അതുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ ഒരു തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെയാണ് ക്വാറന്‍റൈനിന്‍റെ കാര്യവും. ഹോം ക്വാറന്‍റൈനിന്‍റെ പേരില്‍ പലര്‍ക്കും വീട്ടിലിരിക്കാന്‍ തന്നെ മടിയാണ്. അതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉഡുപ്പിയില്‍ ഷഹാബ് സിംഗ് എന്നയാള്‍ ക്വാറന്‍റൈന്‍ ലംഘിച്ചത് 163 തവണയാണ്. ഒടുവില്‍ ഇയാള്‍ക്കെതിരെ കുന്ദപുര പൊലീസ് കേസെടുക്കുകയും ചെയ്തതായി ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ജൂണ്‍ 29നാണ് ഷഹാബ് സിംഗ് മുംബൈയില്‍ നിന്നും കോതേശ്വരയിലുള്ള വാടകവീട്ടില്‍ മടങ്ങിയെത്തിയത്. മുംബൈയില്‍ ഗ്ലാസ്, പ്ലൈവുഡ് ബിസിനസ് നടത്തുകയാണ് ഷഹാബ്. ജൂലൈ 13 വരെയാണ് ഇദ്ദേഹത്തിന് ക്വാറന്‍റൈന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനിടയില്‍ തുടര്‍ച്ചയായി ഇദ്ദേഹം ക്വാറന്‍റൈന്‍ ലംഘിച്ച് കറങ്ങി നടക്കുകയും ചെയ്തു. ഉഡുപ്പിയിലെ ഹോട്ടലുകളും ഇയാള്‍ സന്ദര്‍ശിച്ചു. മൊബൈൽ ജിപിഎസ് ട്രാക്കറുകളിലൂടെയാണ് ഷഹാബ് കറങ്ങിനടന്നത് അധികൃതര്‍ കണ്ടെത്തിയത്. നിയമലംഘനത്തെത്തുടർന്ന് ഫ്ലൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥൻ എൻ ജി ഭട്ട് കുന്ദാപുര പൊലീസ് സ്റ്റേഷനിൽ സിംഗിനെതിരെ പരാതി നൽകിയിരുന്നു. ഐപിസി സെക്ഷൻ 269, 270 എന്നിവ പ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ട്.