രൂപശ്രീ കൊലക്കേസ്;‌ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
134

കാസര്‍കോട്‌: (www.mediavisionnews.in) മഞ്ചേശ്വരം, മിയാപദവ്‌ വിദ്യാര്‍ധക സ്‌കൂളിലെ അധ്യാപിക ചിഗറുപാദയിലെ ബി കെ രൂപശ്രീ (44)യെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക്‌ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. രൂപശ്രീയുടെ സഹ അധ്യാപകനായ മിയാപദവിലെ വെങ്കിട്ടരമണകാരന്ത്‌ (40) ഇയാളുടെ സഹായി സോങ്കാല്‍ കൊടങ്കയിലെ നിരഞ്‌ജന്‍ കുമാര്‍(22)എന്നിവര്‍ക്കാണ്‌ ജാമ്യം അനുവദിച്ചത്‌.

ഓരോ ലക്ഷം രൂപയുടെ ബോണ്ട്‌, രണ്ട്‌ ആള്‍ജാമ്യം എന്നിവ ഓരോ പ്രതികളും നല്‍കണം. കേസിന്റെ വിചാരണ തീരും വരെ പ്രതികള്‍ സ്വന്തം ജില്ലയില്‍ പ്രവേശിക്കരുതെന്നു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ്‌ രാജാവിജയ രാഘവന്‍ വ്യക്തമാക്കി. അടിയന്തിര ഘട്ടത്തില്‍ സ്വന്തം വീട്ടിലെത്തേണ്ട സാഹചര്യം ഉണ്ടായാല്‍ ബന്ധപ്പെട്ട പൊലീസ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ അനുമതിവേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 81-ാം ദിവസം കുറ്റപത്രം നല്‍കിയ കേസാണ്‌ രൂപശ്രീ കൊലക്കേസ്‌. പ്രതികള്‍ നേരത്തെ നിരവധി തവണ ജാമ്യത്തിനു ശ്രമിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ നല്‍കിയ ജാമ്യാപേക്ഷ കോവിഡിന്റെ പശ്ചാത്തലത്തില്‍ മിനിഞ്ഞാന്നാണ്‌ കോടതി പരിഗണിച്ചത്‌.

ഇക്കഴിഞ്ഞ ജനുവരി16ന്‌ ആണ്‌ രൂപശ്രീ കൊല്ലപ്പെട്ടത്‌. സ്‌കൂളിലേയ്‌ക്കു പോയ രൂപശ്രീ തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ കാണാതാകലിനാണ്‌ ആദ്യം മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തിരുന്നത്‌. പിന്നീട്‌ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍ കുമ്പളയ്‌ക്കു സമീപത്തു കടപ്പുറത്തു കാണപ്പെട്ടു. മഞ്ചേശ്വരം പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌ പിന്നീട്‌ ക്രൈംബ്രാഞ്ചിനു വിട്ടു. ഡിവൈ എസ്‌ പി എ സതീഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ്‌ കൊലപാതകമാണെന്നു തെളിഞ്ഞതും പ്രതികളെ അറസ്റ്റു ചെയ്‌തതും. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച്‌ 323,342, 302, 120 (ബി), റെഡ്‌വിത്ത്‌ 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here