മെയ് പകുതിയോടെ കൊവിഡ് അവസാനിക്കും; പ്രവചിച്ച ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു

0
171

അഹമ്മദാബാദ് (www.mediavisionnews.in) :രാജ്യത്ത് കോവിഡ് മേയ് 21-നു ശേഷം ദുർബലപ്പെടുമെന്ന് പ്രവചിച്ച പ്രശസ്ത ജ്യോതിഷി ബെജാൻ ദാരുവാല അന്തരിച്ചു. 90 വയസായിരുന്നു. അഹമ്മദാബാദ് അപ്പോളോ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കോവിഡാണ് ദാരുവാലയുടെ മരണകാരണമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ബന്ധുക്കൾ നിഷേധിച്ചു. ന്യുമോണിയ ബാധയെത്തുടർന്നാണ് മരണമെന്ന് മകൻ നസ്തൂർ ദാരുവാല അറിയിച്ചു.

ലോക്ക്ഡൗണിന് പിന്നാലെ ഏപ്രിലിലാണ് അദ്ദേഹം കോവിഡിനെക്കുറിച്ച് പ്രവചിച്ചത്. മേയ് 21 വരെയേ രോഗത്തിനു സ്വാധീനമുണ്ടാകൂയെന്നായിരുന്നു പ്രവചനം. ഇതു സംബന്ധിച്ച വീഡിയോയും പരക്കെ പ്രചരിപ്പിച്ചു. രാജ്യത്തെ ഒട്ടേറെ പത്രങ്ങളിലെ ജ്യോതിഷ പംക്തി കൈകാര്യം ചെയ്തിട്ടുണ്ട് ദാരുവാല. നിരവധി പ്രവചനങ്ങളും നടത്തിയിട്ടുണ്ട്.

ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായ ജ്യോതിഷിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞത് മേയ് 22-നാണ്. തുടർന്ന് കോവിഡ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച മരിച്ചു. ഇദ്ദേഹത്തിന്‍റെ പേര് കോർപ്പറേഷന്‍റെ കോവിഡ് രോഗികളുടെ പട്ടികയിലുണ്ടെങ്കിലും ബന്ധുക്കൾ ഇത് നിഷേധിച്ചു.

ബെജാന്‍ ദാരുവാലയുടെ നിര്യാണത്തില്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയടക്കം നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ച മികച്ച നൂറു ജ്യോതിഷികളുടെ നിരയിൽ ഇടംപിടിച്ചയാളാണ് ബെജാൻ ദാരുവാല. നരേന്ദ്രമോദി, അമിതാഭ് ബച്ചൻ, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവരുടെ വിജയങ്ങൾ കൃത്യമായി പ്രവചിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ദാരുവാല 2012-ൽ എഴുതിയ പുസ്തകം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയാണ് പ്രകാശനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here