തിരികെയെത്തുന്ന പ്രവാസികളെ സഹായിക്കാന്‍ കെഎസ്എഫ്ഇയുടെ സ്വര്‍ണ പണയ വായ്പാ പദ്ധതി

0
153

തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളെ സഹായിക്കാന്‍ കെഎസ്എഫ്ഇ ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണ പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വായ്പയ്ക്ക് ആദ്യനാല് മാസം പലിശനിരക്ക് മൂന്ന് ശതമാനമായിരിക്കും. തുടര്‍ന്ന് സാധാരണനിരക്കില്‍ പലിശ ഈടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയ നോര്‍ക്ക് ഐഡിയുള്ള പ്രവാസികള്‍ക്കും ഇതേ വായ്പ ലഭിക്കും. പ്രവാസി ചിട്ടിയിലെ അംഗങ്ങള്‍ക്ക് മൂന്ന് ശതമാനം പലിശനിരക്കില്‍ ഒന്നര ലക്ഷം രൂപ വരെ വായ്പ നല്‍കും. 10000 രൂപ വരെയുള്ള സ്വര്‍ണ പണയ വായ്പ നിലവിലെ പലിശയില്‍നിന്നു ഒരു ശതമാനം കുറച്ച് 8.5 ശതമാനം നിരക്കില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചെറുകിട വ്യാപാരികള്‍ക്ക് ഒരു ലക്ഷം രൂപവരെ വായ്പ നല്‍കാനുള്ള പദ്ധതി നടപ്പിലാക്കും. 24 മാസമാവും കാലാവധി. ഡെയ്‌ലി ഡിമിനിഷിങ് രീതിയില്‍ 11.5 ശതമാനമാണ് പലിശനിലരക്ക്. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് 11 ശതമാനമാവും പലിശ. എഫ്ഡി ബാങ്ക് ഗ്യാരണ്ടി സ്വര്‍ണം എന്നിവ ജാമ്യം നല്‍കുന്നവര്‍ക്ക് 10.5 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. 

വ്യാപാരികള്‍ക്ക് 2 വര്‍ഷം കാലാവധി ഉള്ള ഗ്രൂപ്പ് വായ്പാ പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 20 പേരായിരിക്കും ഓരോ ഗ്രൂപ്പിലും ഉള്ളത്. എല്ലാ മാസവും നിശ്ചിത തുക എല്ലാവരും അടക്കണം. നാല് മാസങ്ങള്‍ക്ക് ശേഷം ആവശ്യക്കാര്‍ക്ക് ചിട്ടി വായ്പ പദ്ധതി തുക മുന്‍കൂറായി നല്‍കും. നാല് മാസങ്ങള്‍ക്ക് ശേഷം തുക കൈപ്പറ്റുന്ന അംഗങ്ങള്‍ക്ക് നേരത്തെ ലഭിച്ചതിനേക്കാള്‍ തുക ലഭിക്കും.

വായ്പ കുടിശ്ശികക്കാര്‍ക്ക് ആശ്വാസമായി എല്ലാ റവന്യു റിക്കവറി നടപടികളും ജൂണ്‍ 30 വരെ നിര്‍ത്തിവെക്കും. 2019-20 ല്‍ പ്രഖ്യാപിച്ച കുടിശ്ശിക നിവാരണ ഇളവ് പദ്ധതികള്‍ ജൂണ്‍ 30 വരെ നീട്ടി. പിഴപ്പലിശ ബാധകമായ എല്ലാ വായ്പാ പദ്ധതികളുടേയും 2020 മാര്‍ച്ച് 21 മുതല്‍ ജൂണ്‍ 30 വരെയുള്ള തവണകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here