ക്യാൻസർ ബാധിതനായിരുന്ന മുൻ അധോലോക നായകൻ മുത്തപ്പ റായ് മരിച്ചു : ബാംഗ്ലൂരിന്റെ ‘ഗോഡ്ഫാദർ’ ഇനിയില്ല

0
136

ബെംഗളൂരു: കര്‍ണാടകയിലെ അധോലോക നായകനായിരുന്ന എന്‍. മുത്തപ്പ റായ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ചു. 68 വയസുകാരനായിരുന്ന മുത്തപ്പ റായ് ബ്രെയിന്‍ കാന്‍സറിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. 

തുളു ഭാഷാ ന്യൂനപക്ഷ കുടുംബത്തില്‍ ദക്ഷിണ കന്നഡയിലെ പുത്തൂരിലാണ് മുത്തപ്പ റായ് ജനിച്ചത്. യുവാവായിരിക്കെ തന്നെ കുറ്റകൃത്യങ്ങളുടെ ലോകത്തെ പ്രധാനിയായി മാറി. കൊലപാതകം, ഗൂഡാലോചന തുടങ്ങി നിരവധി കേസുകളില്‍ മുത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. 

രാജ്യം വിട്ട മുത്തപ്പയെ 2002-ല്‍ യുഎഇ ഇന്ത്യയിലേക്ക് തിരികെ നാടുകടത്തുകയായിരുന്നു. സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, റോ, കര്‍ണാടക പോലീസ് തുടങ്ങി നിരവധി ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പല കേസുകളിലും വെറുതെ വിടുകയായിരുന്നു.

തുടര്‍ന്ന് മാനസാന്തരപ്പെട്ട മുത്തപ്പ ജയ കര്‍ണാടക എന്ന പേരില്‍ ചാരിറ്റബിള്‍ സംഘടന രൂപീകരിച്ചു.  പിന്നാലെ തുളു, കന്നഡ സിനിമകളിലും അഭിനയിച്ചു. 

ബോളിവുഡ് ഡയറക്ടര്‍ രാം ഗോപാല്‍ വര്‍മ മുത്തപ്പയുടെ ജീവിതം ആസ്പദമാക്കി സിനിമ സംവിധാനം ചെയ്‌തെങ്കിലും ഇതുവരെ അത് തീയേറ്ററിലെത്തിയിട്ടില്ല. 

കാന്‍സര്‍ ബാധ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പൊതുസമൂഹവുമായുള്ള ഇടപെടല്‍ കുറയ്ക്കുകയും ജയ കര്‍ണാടക എന്ന തന്റെ സംഘടനയിലെ ഭാരവാഹിത്വം ഒഴിയുകയും ചെയ്തു. മുത്തപ്പയുടെ മൃതദേഹം ബിദാദിയില്‍ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here