കേരളത്തിൽ മൂന്നുലക്ഷം വ്യാപാരികൾക്ക് കട പൂട്ടേണ്ടിവരും

0
133

തിരുവനന്തപുരം: ലോക്ഡൗൺ വരുത്തിയ നഷ്ടവും പ്രതിസന്ധിയും കാരണം കേരളത്തിൽ മൂന്നുലക്ഷം വ്യാപാരികൾക്ക് കട പൂട്ടേണ്ടിവരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കടക്കെണിയിൽപെട്ട് വ്യാപാരികൾ ആത്മഹത്യ ചെയ്യാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ സഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകി.

രാജ്യത്താകമാനമുള്ള ഏഴുകോടി ചില്ലറ വ്യാപാരികളിലൂടെ ദിവസേന 15,000 കോടി രൂപയുടെ വ്യാപാരമാണ് നടന്നിരുന്നത്. ഇത് 42 ദിവസമായി നിലച്ചു. ഇതിലൂടെ 6.30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ഒന്നരക്കോടി ചെറുകിട വ്യാപാരികൾ സമീപഭാവിയിൽ കച്ചവടം പൂട്ടിപ്പോകും. ഇവരെ ആശ്രയിച്ചാണ് 75 ലക്ഷത്തോളം വരുന്ന ഇടത്തരം വ്യാപാരികൾ കച്ചവടം നടത്തുന്നത്. മേഖലയിൽനിന്ന് തുടർന്നുള്ള നിർബന്ധിത വിടവാങ്ങൽ ഇവരുടേതായിരിക്കും.

അങ്ങനെ ആകെ 2.25 കോടി വ്യാപാരികൾക്ക് കച്ചവടം അവസാനിപ്പിക്കേണ്ടി വരും. കേരളത്തിൽ മൂന്നുലക്ഷത്തോളം വ്യാപാരികൾ സമാന സ്ഥിതി നേരിടേണ്ടിവരും.

നിയന്ത്രണങ്ങൾ സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും പോലീസും വെവ്വേറെ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനാൽ പൊതുജനവും വ്യാപാരികളും വലയുകയാണ്. ആറുമാസത്തെ വായ്പാ തിരിച്ചടവ് താത്‌കാലികമായി വേണ്ടെന്നുവെക്കണം. എല്ലാ വായ്പാ കാലാവധിയും ആറുമാസത്തേക്കുകൂടി നീട്ടി ഇതേ തുക തിരിച്ചുപിടിക്കുന്ന രീതിയിലുള്ള മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

വ്യാപരമേഖലയെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്തൊക്കെ ചെയ്തെന്ന് വിശദീകരിക്കണമെന്ന് ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു, ട്രഷറർ കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി എസ്.എസ്. മനോജ് എന്നിവർ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here