‘ഇവിടെ ഇസ്ലാമോഫോബിയ വെച്ചുപൊറുപ്പിക്കില്ല’; കാനഡയില്‍ മുസ്‌ലിങ്ങളെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ പൗരനെ ജോലിയില്‍ നിന്ന് പുറത്താക്കി

0
176

മുസ്‌ലിങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച ഇന്ത്യന്‍ പൗരനെ ജോലിയില്‍ നിന്നും പുറത്താക്കി കാനഡ. രവി ഹൂഡയെന്നയാളെയാണ് കാനഡയില്‍ സ്‌കൂള്‍ ബോഡിയില്‍ നിന്നും പിരിച്ചു വിട്ടത്. വടക്കേ അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ഇയാളുടെ കോണ്‍ട്രാക്ടും എടുത്തു കളഞ്ഞിട്ടുണ്ട്.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മുസ്‌ലിങ്ങള്‍ക്ക് റമദാന്‍ മാസത്തില്‍ പള്ളിയില്‍ പോവാനോ ഒത്തു കൂടാനോ സാധിക്കുന്നില്ല. അതിനാല്‍ നോമ്പുതുറ സമയത്ത് ഉച്ചഭാഷിണിയിലൂടെ പ്രാര്‍ത്ഥന പ്രക്ഷേപണം ചെയ്യാന്‍ ടൊറന്റോ മുനിസിപാലിറ്റി അനുമതി നല്‍കിയിരുന്നു. ബ്രാംപ്റ്റണിലും ഇതേ രീതിയില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കിയിരുന്നു.

ഇതിനെതിരെ അധിക്ഷേപിച്ചു കൊണ്ട് രംഗത്തെത്തുകയായിരുന്നു രവി ഹൂഡ.

‘അടുത്തതെന്താണ്? ഒട്ടകത്തെയും ആടിനെയും കൊണ്ടു നടക്കാന്‍ പുതിയ വഴി, ത്യാഗത്തിന്റെ പേരില്‍ മൃഗങ്ങളെ വീടുകളില്‍ കൊല്ലുക, വോട്ടുകള്‍ക്കായി വിഡ്ഢികളെ സന്തോഷിപ്പിക്കുന്നതിന് നിയമപ്രകാരം അടിമുതല്‍ മുടിവരെ സ്ത്രീകളോട് മറച്ച് നടക്കാന്‍ പറയുക. ഇതൊക്കയാവും,’ ഹൂഡ ട്വീറ്റ് ചെയ്തു.

പുരോഗമന ആശയങ്ങള്‍ വെച്ചു പുലര്‍ത്തുന്ന കാനഡ പോലൊരു പ്രദേശത്ത് ഇത്തരത്തില്‍ പ്രചരണങ്ങള്‍ അഴിച്ചുവിട്ടതിനെതിരെ ശക്തമായ പ്രതികരണങ്ങളാണുണ്ടായത്.

ഇതിനെതുടര്‍ന്ന് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതായി ബ്രാംപ്റ്റണിലെ പീല്‍ ഡിസ്ട്രിക്ട് സ്‌കൂള്‍ അറിയിച്ചു.

തുടര്‍ന്ന് കാനഡയിലെ ഏറ്റവും വലിയ മാര്‍ക്കറ്റിംഗ് വെബ്‌സൈറ്റായ റീമാക്‌സ് ഹൂഡയെ ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്നും ഇയാളെ റീമാക്കസില്‍ നിന്നും പുറത്താക്കിയതായി അറിയിക്കുന്നെന്നും കമ്പനി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കടുത്ത ഇസ്‌ലാമോഫോബിയ പ്രകടിപ്പിക്കുന്നതിനെതിരെ കാനഡയിലെ രാഷ്ട്രീയക്കാരും പൗര സമൂഹവും പ്രതികരിച്ചതിനെ തുടര്‍ന്ന ഹൂഡ തന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്വകാര്യമാക്കിയിരുന്നു.

കാനഡയില്‍ ഇസ്‌ലാമോഫോബിയ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ബ്രാംപ്റ്റണ്‍ മേയര്‍ പാട്രിക് ബ്രൗണും അറിയിച്ചു.

നേരത്തെ മറ്റുചില അറബ് രാജ്യങ്ങളിലും മുസ്‌ലിങ്ങളെ അധിക്ഷേപിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ചിലരെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here