മധ്യപ്രദേശില്‍ രാജിവെച്ച എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരില്ല; വിമതരെ ബെംഗളൂരുവിലെ റിസോര്‍ട്ടിലെത്തി കണ്ട് കോണ്‍ഗ്രസ് വക്താവ്

0
149

ഭോപ്പാല്‍: (www.mediavisionnews.in) ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ രാജിവെച്ച എം.എല്‍.എമാരെ തിരികെ കൊണ്ടുവരാന്‍ ഭഗീരഥപ്രയത്‌നവുമായി കോണ്‍ഗ്രസ്. വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ബെംഗളൂരുവിലെ റിസോര്‍ട്ടിലെത്തിയ കോണ്‍ഗ്രസ് വക്താവ് സജ്ജന്‍ സിംഗ് വര്‍മ്മ വിമതരുമായി കൂടിക്കാഴ്ച നടത്തി.

‘സിന്ധ്യയോടൊപ്പം പോകാന്‍ ആരും തയ്യാറല്ല. അവരെ തെറ്റിദ്ധരിപ്പിച്ചാണ് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നതെന്ന് അവര്‍ പറഞ്ഞു. അവരില്‍ കൂടുതല്‍ പേരും പറഞ്ഞത് ബി.ജെ.പിയില്‍ ചേരില്ല എന്നാണ്’, സജ്ജന്‍ വര്‍മ്മ എ.എന്‍.ഐയോട് പറഞ്ഞു.

നേരത്തെ വിമത എം.എല്‍.എമാരുമായി താന്‍ സംസാരിച്ചുവെന്ന് കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി.കെ ശിവകുമാറും പറഞ്ഞിരുന്നു.

‘ഞങ്ങളുടെ പദ്ധതി വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷെ ഒന്നും അവസാനിച്ചിട്ടില്ല. അധികം വൈകാതെ തന്നെ അവരെല്ലാം തിരിച്ചെത്തും’, ഡി.കെ ശിവകുമാര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

നേരത്തെ കമല്‍നാഥ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗും പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വിശ്വാസവോട്ടെടുപ്പ് നടക്കുന്ന മാര്‍ച്ച് 18 ന് അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചോളൂ. ഞങ്ങള്‍ നിശബ്ദരല്ല, ഉറങ്ങുകയുമല്ല’, ദിഗ് വിജയ് സിംഗ് പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു. സിന്ധ്യയ്ക്ക് വേണ്ടിയാണ് രാജിവെച്ചതെന്നും എന്നാല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സിന്ധ്യയുടെ നടപടി നിരാശപ്പെടുത്തുന്നതായും എം.എല്‍.എമാര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

10 എം.എല്‍.എമാരും രണ്ട് മുന്‍മന്ത്രിമാരുമാണ് സിന്ധ്യയുടെ നിലപാടിനെതിരെ രംഗത്തെത്തിയത്. അതേസമയം ബെംഗളൂരുവിലുള്ള എം.എല്‍.എമാര്‍ സിന്ധ്യയ്‌ക്കൊപ്പമാണെന്നാണ് ബി.ജെ.പി നേതാക്കളുടെ അവകാശവാദം.

സിന്ധ്യയ്ക്ക് പിന്തുണ അര്‍പ്പിക്കുന്ന എം.എല്‍.എമാരുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. ബുധനാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയില്‍ നിന്ന് പ്രാഥമികാംഗത്വം വാങ്ങിക്കുകയും ചെയ്തു.

സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്ന് 22 എം.എ.എല്‍മാരും രാജിവെച്ചിരുന്നു.

എം.എല്‍.എമാര്‍ രാജിവെച്ചതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 230 അംഗ നിയമസഭയില്‍ നിലവില്‍ 228 എം.എല്‍.എമാരാണുള്ളത്. 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിലവില്‍ 206 ആണ് നിയമസഭയിലെ അംഗബലം.

ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിന് വേണ്ടത്. എം.എല്‍.എമാര്‍ രാജിവെച്ചതോടെ 92 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കമല്‍നാഥ് സര്‍ക്കാരിനൊപ്പമുള്ളത്. രണ്ട് ബി.എസ്.പി എം.എല്‍.എമാരുടേയും ഒരു എസ്.പി എം.എല്‍.എയുടേയും നാല് സ്വതന്ത്രരുടേയും പിന്തുണ കൂടി കമല്‍നാഥിന് നിലവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here