ദല്‍ഹിയിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത കൊവിഡ് ബാധ സ്ഥിരീകരിച്ച ആറ് പേര്‍ മരിച്ചു

0
175

ഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹി നിസാമുദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. തെലങ്കാനയിലാണ് ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തത്. നിസാമുദീന്‍ മര്‍ക്കസിലെ 200-ഓളം പേരെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിലേക്ക് മാറ്റി.

മാർച്ച് 13 മുതൽ 15 വരെ നിസാമുദ്ദീൻ ആസ്ഥാനമായുള്ള മർകസ് പള്ളിയിലെ തബ്‍ലീഗ് ജമാഅത്തിൽ പങ്കെടുത്ത ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഹൈദരാബാദിലേയും നിസാമാബാദിലെയും ഗജ്‌വേലിയിലെയും ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞവരാണ് മരിച്ചത്. ഇവരുമായി സമ്പർക്കമുണ്ടായവരും നിസാമുദീനിൽ പരിപാടിയിൽ പങ്കെടുത്തവരും ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ഓഫീസ് അഭ്യർത്ഥിച്ചു.

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ കോലംപൂരില്‍ നടന്ന സൗത്ത് ഏഷ്യ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ നിന്നാണ് ദല്‍ഹിയിലെ നിസാമുദ്ദീനിലേക്ക് രോഗമെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കോലാലംപൂരില്‍ നിന്നും ചില വിദേശ പ്രതിനിധികള്‍ മാര്‍ച്ച് 10ന് തന്നെ ഇന്ത്യയില്‍ എത്തിയിരുന്നു. ദല്‍ഹിക്ക് പുറത്ത് ദയൂബന്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഇവര്‍ സഞ്ചരിച്ചതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ കോവിഡ് രോഗലക്ഷണങ്ങളോടെ 200ല്‍ അധികം പേരെ പൊലിസ് നിസാമുദ്ദീനില്‍ നിന്നും ആശുപത്രിയിലേക്ക് നീക്കിയിട്ടുണ്ട്. ആയിരത്തിലധികം പേര്‍ നിലവില്‍ നിസാമുദ്ദീന്‍ ആസ്ഥാനത്തുണ്ടെന്നാണ് പൊലിസിന്റെ സംശയം. കേരളത്തില്‍ നിന്നും വന്ന ഒരു സ്ത്രീ ഉള്‍പ്പടെ 21 പേരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ സംഘങ്ങളായി തിരിച്ച് പരിശോധനക്ക് അയച്ച് തുടങ്ങിയതായി ദല്‍ഹി പൊലിസ് ജോയന്റ് കമ്മീഷണര്‍ ദര്‍വേഷ് ശ്രീവാസ്തവ അറിയിച്ചു. ഇവരില്‍ രോഗം കണ്ടെത്തിയാല്‍ ഇന്ത്യയില്‍ ഒരു പ്രദേശത്ത് ഏറ്റവുമധികം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നിസാമുദ്ദീനില്‍ ആയിരിക്കും.

കഴിഞ്ഞ മൂന്നാഴ്ച കാലയളവില്‍ നിസാമുദ്ദീനില്‍ ഉണ്ടായിരുന്ന മുഴുവന്‍ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരോടും നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയാനും അതാത് സംസ്ഥാനങ്ങളില്‍ ആരോഗ്യകേന്ദ്രങ്ങളില്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും പൊലിസ് ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ ഉള്ളവരുടെ കാര്യത്തില്‍ രോഗബാധ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് വരെ നിസാമുദ്ദീന്‍ പൂര്‍ണമായും അടച്ചിടാനാണ് പൊലിസ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here