കണികയുടെ ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ബി.ജെ.പി നേതാവ് വസുന്ധര രാജയുടെ മകനും; പാര്‍ട്ടിക്ക് ശേഷം പോയത് പാര്‍ലമെന്റിലേക്ക്, കൊവിഡ് ഭീതി രാഷ്ട്രീയക്കാരിലേക്ക്

0
268

ലക്‌നൗ: (www.mediavisionnews.in) കൊവിഡ്-19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കണിക കപൂര്‍ നടത്തിയ ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖരില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജയുടെ മകന്‍ ദുഷ്യന്ത് സിംഗും. പാര്‍ലമെന്റ് എം.പി കൂടിയായ ഇദ്ദേഹം കണികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്തിന്റെ പിറ്റേന്നു തന്നെ പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മനോജ് തിവാരി, സുരേന്ദ്ര നാഗര്‍ നിഷികന്ത്, എന്നിവരുടെ അടുത്തായിരുന്നു ദുഷ്യന്ത് ഇരുന്നത്. ഇതോടെ ഇവരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരും. നിലവില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ദുഷ്യന്ത് സിംഗ്.

ബോളിവുഡ് ഗായിക കണിക കപൂറിന് കൊവിഡ്-19 സ്ഥിരീകരിച്ചതിനു പിന്നാലെ നിരവധി പേരാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്. കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന കണിക മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്.

എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രവുമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

കണികയുടെ അച്ഛന്‍ രാജീവ് കപൂര്‍ ആണ് ആജ് തക് ന്യൂസിന് ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കണിക ഉത്തര്‍പ്രദേശില്‍ നടത്തിയ പാര്‍ട്ടികളുടെ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

400 ഓളം പേരാണ് ഇവരുടെ പാര്‍ട്ടികളില്‍ പങ്കെടുത്തത്. കണികക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here