ഷാഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലയിലും ത്രസിപ്പിക്കുന്ന വിജയവുമായി ആം ആദ്മി; അമാനത്തുള്ള ഖാന് വിജയം

0
201

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ വന്‍ കുതിപ്പ് തുടരുകയാണ് ആം ആദ്മി പാര്‍ട്ടി. 63 സീറ്റുമായാണ് രാജ്യതലസ്ഥാനത്ത് ആം ആദ്മി മുന്നേറുന്നത്. 7 സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ കോണ്‍ഗ്രസിനായിട്ടില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരുമാസത്തിലേറെയായി സമരം തുടരുന്ന ഷാഹീന്‍ബാഗില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാന്‍ വന്‍ വിജയം നേടി.

ബി.ജെ.പിയുടെ ബ്രഹാം സിങ്ങിനെയാണ് അമാനത്തുള്ള ഖാന്‍ പരാജയപ്പെടുത്തിയത്. 2015 ലെ തെരഞ്ഞെടുപ്പില്‍ ഓഖ്‌ല മണ്ഡലത്തില്‍ നിന്നും അമാനത്തുള്ള ഖാന്‍ 63 ശതമാനം വോട്ട് ഷെയര്‍ നേടിയാണ് വിജയിച്ചത്. ബി.ജെ.പിയുടെ ബ്രം സിങ്ങിനെ തന്നെയാണ് അന്നും ഇദ്ദേഹം പരാജയപ്പെടുത്തിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ദല്‍ഹിയിലെ ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് ദല്‍ഹി തെരഞ്ഞെടുപ്പ് ഫലമെന്ന് അമാനത്തുള്ള ഖാന്‍ പ്രതികരിച്ചു.

ബി.ജെ.പിക്കും അമിത് ഷായ്ക്കും ദല്‍ഹിയിലെ ജനങ്ങള്‍ ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയിരിക്കുകയാണ്. വികസനം വിജയിക്കും, വിദ്വേഷം തോല്‍ക്കും. ഞാനല്ല, ജനങ്ങളാണ് റെക്കോര്‍ഡ് തകര്‍ത്തത്’, എന്നായിരുന്നു അമാനത്തുള്ള ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഒരു ഘട്ടത്തില്‍ നേരിയ വോട്ടിന് പിന്നില്‍ പോയെങ്കിലും പിന്നീട് വന്‍ മുന്നേറ്റമാണ് അമാനത്തുള്ള ഖാന്‍ നടത്തിയത്.

46 സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കി തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടി കൃത്യമായ ലീഡോടെ മുന്നേറുന്ന കാഴ്ചയാണ് തുടക്കം മുതല്‍ കാണുന്നത്. 15 സ്ഥാനാര്‍ത്ഥികള്‍ പുതുമുഖങ്ങളാണ്. 70 സീറ്റുകളില്‍ 67 സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി കളത്തിലിറക്കിയത്. രണ്ട് സീറ്റില്‍ സഖ്യകക്ഷിയായ ജനതാദള്‍ യൂനൈറ്റഡും ഒരു സീറ്റില്‍ ലോക് ജനശക്തി പാര്‍ട്ടിയുമാണ് മത്സരിക്കുന്നത്.

എട്ട് മണിക്കാണ് ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചത്. എഴുപത് സീറ്റിലേക്കാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടാത്തത് പാര്‍ട്ടിക്ക് ് വലിയ തിരിച്ചടിയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here