‘സി.എ.എ രജിസ്‌ട്രേഷന്‍ തുടങ്ങിയെന്ന വാര്‍ത്ത വ്യാജം’; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

0
180

കൊച്ചി: (www.mediavisionnews.in)  കേരളത്തില്‍ പൗരത്വ ഭേദഗതി നിയമ രജിസ്ട്രേഷന്‍ തുടങ്ങിയെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് വ്യക്തമാക്കി. രജിസ്ട്രേഷനുള്ള ഒരു അപേക്ഷയും പുറത്തിറക്കിയിട്ടില്ല.

ഇതിനുള്ള ഒരു നടപടിയും ചെയ്തിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വെബ്സൈറ്റില്‍ അപേക്ഷ നല്‍കി അതിന്റെ പ്രിന്റ് കളക്ടറേറ്റില്‍ കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. അതില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. അപേക്ഷ കളക്ടറേറ്റില്‍ സ്വീകരിച്ചിട്ടില്ലെന്ന് എഡിഎമ്മും അറിയിച്ചു. കണ്ണൂരില്‍ പാകിസ്ഥാന്‍ പൗരത്വമുള്ള ദമ്പതികളുടെ മകന്‍ അപേക്ഷ നല്‍കി എന്ന തരത്തിലാണ് മാതൃഭൂമി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.

ഒരു നുണവാര്‍ത്ത എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്ന് മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമാണ് ഇന്നത്തെ മാതൃഭൂമി വാര്‍ത്ത എന്ന തലക്കെട്ടോടെയാണ് പി.എം മനോജ് വ്യാജവാര്‍ത്തക്കെതിരെ രംഗത്തെത്തിയത്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം

ഫെയ്‌സ്ബുക്ക് കുറിപ്പ്

ഒരു നുണവാര്‍ത്ത എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്ന് മാധ്യമവിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമാണ് ഇന്നത്തെ മാതൃഭൂമി വാര്‍ത്ത.

രാവിലെ പത്ത് മണി മുതല്‍ മാതൃഭൂമി നല്‍കിയ വാര്‍ത്ത നോക്കൂ, ‘കേരളം സിഎഎ നടപ്പാക്കി തുടങ്ങി , കണ്ണൂരില്‍ ഇതിനുള്ള അപേക്ഷ നല്‍കി. ‘ ഇതായിരുന്നു വാര്‍ത്ത.
വാര്‍ത്ത നല്‍കിയ ആള്‍ ( പാര്‍ട്ടി ഓഫീസില്‍ പോസ്റ്റര്‍ ഒട്ടിച്ച് സ്വയം വാര്‍ത്ത നല്‍കിയ അതേ ആള്‍ തന്നെ ) ഇത്രയും കൂടി പറഞ്ഞു വച്ചു, ‘ഇതൊന്നും നടപ്പാക്കില്ല എന്ന പ്രഖ്യാപനം വെറും വാക്കാണ്, നടപ്പാക്കാന്‍ തുടങ്ങി കഴിഞ്ഞു എന്ന് .”

ഇതിന്റെ ആദ്യഭാഗത്തിലേക്ക് വരാം.

പാക്കിസ്ഥാന്‍ മലയാളികളായ മൂന്നു പേര്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാനായി കേന്ദ്രആഭ്യന്തരമന്ത്രാലയത്തില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നു. അതിന്റെ പ്രിന്റ് എടുത്ത് കലക്ട്രേറ്റില്‍ നല്‍കുന്നു. കലക്ട്രേറ്റിലെ അപേക്ഷകള്‍ സ്വീകരിക്കുന്ന വിഭാഗം അപേക്ഷ വാങ്ങി വച്ചു അക്‌നോളജ്‌മെന്റ് നല്‍കി. ഇതാണ് കേരള സര്‍ക്കാര്‍ സിഎഎ നടപ്പാക്കാന്‍ തുടങ്ങി എന്ന് വാര്‍ത്തയില്‍ പറയുന്ന ഭാഗം.
ആ അപേക്ഷയിന്മേല്‍ ഒരു നടപടിയും കലക്ടര്‍ ആരംഭിച്ചിട്ടില്ല എന്നതാണ് സത്യം.സിഎഎ ഭേഗദതിയുടെ ചട്ടങ്ങള്‍ തയ്യാറാക്കാത്തെടുത്തോളം കാലം പൗരത്വത്തിനുള്ള അപേക്ഷ നിരസിക്കാനോ വേണ്ടെന്നു വെക്കാനോ കലക്ടറേറ്റിലെ അപേക്ഷ സ്വീകരിക്കുന്ന ആ ഉദ്യോഗസ്ഥന് കഴിയില്ലല്ലോ.. അപ്പോള്‍ ഒന്നാമത്തെ വാദം തന്നെ തെറ്റ്.

ഇനി രണ്ടാം ഭാഗം നോക്കൂ ,

‘സിഎഎ ഭേദഗതി പ്രകാരമുള്ള ഫോം നിലവില്‍ വന്നു, അത് കേരളത്തിലും വന്നു എന്നതാണ് സത്യം മാതൃഭൂമി ലേഖകനും അഭിഭാഷകനും പറയുകയാണ്.”

വിഢിത്തമാണ് ഇത് എന്നു കരുതാന്‍ വയ്യ. ബോധപൂര്‍വ്വമായി കേരള സര്‍ക്കാരിനെതിരെ ഒരു കള്ളവാര്‍ത്ത നല്‍കുകയാണ് ചെയ്തത്. ഫോം ഉള്ളത് കേന്ദ്രആഭ്യന്തരവകുപ്പിന്റെ വെബ് സൈറ്റിലാണ്. കേരളമല്ല ഫോം രൂപപ്പെടുത്തുന്നത്. ഇനി ഫോമിന്റെ പിന്നിലെ സത്യം നോക്കൂ. 2018 ഡിസംബര്‍ മൂന്നിന് കേന്ദ്രസര്‍ക്കാര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. ആ വിജ്ഞാപനം ഇങ്ങനെ പറയുന്നു,

in form (vi), in part 1 , for serial number 7A, and the entry relating thereto , the following shall be substituted namely

‘7A . Do you belongs to one of the minority communities from Afganisthan, Bangladesh,and Pakisthan, namely , Hindus, Sikhs, Budhists, Jains, Parsis and Christains ..? Yes/ No

If yes , please specify ———– ,”

അതായത് 2018 ഡിസംബര്‍ മൂന്ന് മുതല്‍ പൗരത്വ അപേക്ഷയ്ക്കുള്ള ഫോറത്തില്‍ ഇത് ഉള്‍പ്പെട്ടിരുന്നു. പുതിയ ഒരു കാര്യമേ അല്ല. അക്കാര്യം മറച്ചു വെച്ച് സംസ്ഥാന സര്‍ക്കാരിനെ പ്രതിയാക്കാനുള്ള വ്യഗ്രത നമുക്ക് ഈ കള്ള റിപ്പോര്‍ട്ടില്‍ കാണാം. ഫോം 6 ല്‍ മാത്രമല്ല, ഫോം 2 to 8 വരെ ഈ എല്ലാ ഫോമിലും ഈ ചോദ്യം ഉള്‍പ്പെടുത്താന്‍ പറഞ്ഞിട്ടുണ്ട്.

https://indiancitizenshiponline.nic.in/…/E-gazette_2018_II….

കുറച്ചു കൂടി പിന്നോട്ടു പോയാല്‍ ഒരു കാര്യം കൂടി കാണാം, 2016 ഡിസംബര്‍ 23 ന് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമത്തിലെ ചട്ടഭാദഗതിയില്‍ ഒരു വിജ്ഞാപനം ഇറക്കുന്നുണ്ട്.

https://indiancitizenshiponline.nic.in/U…/E-gazette_2016.pdf

അതിലും കൃത്യമായി ഈ രാജ്യങ്ങളിലെ മോനോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്നത് കാണാം. രജിസ്‌ട്രേഷന്‍ നടപടികളില്‍ ഉള്‍പ്പെടെ ആ വിഭാഗത്തിന് minority communities from Afganisthan, Bangladesh,and Pakisthan, namely , Hindus, Sikhs, Budhists, Jains, Parsis and Christains ഇളവുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റിനുമുള്ള തുക നൂറ് രൂപയാക്കി നിജപ്പെടുത്തി. അല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന് 10,000 രൂപ വരെ ഈ വിജ്ഞാപന പ്രകാരം ഈടാക്കാന്‍ കഴിയും. ഇതൊന്നും നിയമഭേദഗതിയായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തില്ല എന്നത് വേറൊരു സത്യം. അതായത് അധികാരത്തില്‍ എത്തിയതു മുതല്‍ മോദി സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഈ വിഭാഗത്തെ ഉള്‍പ്പെടുത്തിയുള്ള മാറ്റത്തിനു ശ്രമിക്കുന്നുണ്ട് എന്ന് ചുരുക്കം .( സത്യത്തില്‍ ആ വാര്‍ത്തയിലെ വാര്‍ത്താ മൂല്യം ഇതിനേ ഉള്ളൂ എന്നു കാണാം)

മാപ്പിന്റെ ഹാംഗോവറിലാകും മാതൃഭൂമി ഇത്തരം കള്ളവാര്‍ത്തകള്‍ പടച്ചു വിടുന്നത്. കേരളത്തിലെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കലാപം ഉണ്ടാക്കാന്‍ വലിയ ആഗ്രഹം ഉണ്ട് മാതൃഭൂമിയുടെ ഈ ലേഖകനും മാതൃഭൂമിയിലെ എഡിറ്റോറിയല്‍ വിഭാഗത്തിനും എന്ന് ചുരുക്കം.

ഒരു നുണവാര്‍ത്ത എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്ന് മാധ്യമവിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമാണ് ഇന്നത്തെ മാതൃഭൂമി വാര്‍ത്ത….

Posted by Manoj PM on Thursday, January 30, 2020

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here