തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടരുന്നു; കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി, കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു

0
156

തിരുവനന്തപുരം: (www.mediavisionnews.in) ട്രേഡ്‌ യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് തുടരുന്നു. അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്കിൽ 25 കോടി പേർ പങ്കെടുക്കും.13 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. രാജ്യത്ത് നടക്കുന്ന 19ാമത് ദേശീയ പണിമുടക്കാണിത്. ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്ന മോദി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം അടയാളപ്പെടുത്തുന്ന സമരത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത് .10 ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പണിമുടക്ക്.

ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പണിമുടക്കില്‍ പങ്കാളികളായതോടെ കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ ഉടനീളം വാഹനങ്ങള്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്.കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. രാവിലെ ആറു മണിയോടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകളും സര്‍വീസ് നിര്‍ത്തു. സ്വകാര്യ ബസുകള്‍ ഇതുവരെ സര്‍വീസ് തുടങ്ങിയിട്ടില്ല. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങിയിട്ടുള്ളത്. നടക്കാനിരിക്കുന്ന വിവിധ സര്‍വകലാശാല പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. അതേസമയം ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ല.

ടൂറിസം മേഖലയെയും ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കി. പാല്‍, പത്രം, ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടാക്കില്ല. പണിമുടക്കുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ടെങ്കിലും ശബരിമലയിലേക്കൊഴികെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കരുതെന്നു നേതാക്കള്‍ നേരിട്ടെത്തി അഭ്യര്‍ഥിച്ചു.

വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന ആഹ്വാനവും നല്‍കിയിട്ടുണ്ട്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഗ്രാമീണ ഹര്‍ത്താല്‍ ആചരിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര/സംസ്ഥാന ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെയും സംഘടനകളും ചേര്‍ന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here