തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോട്ടേക്ക് ഇനി നാല് മണിക്കൂറില്‍ എത്താം; കേരള അതിവേഗ ട്രെയിന്‍ പാത സര്‍വേ പൂര്‍ത്തിയായി

0
149

തിരുവനന്തപുരം: (www.mediavisionnews.in) തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താന്‍ ഇനി വെറും നാല് മണിക്കൂര്‍. കേരളത്തിലെ അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വേ അവസാനിച്ചു. റെയില്‍ പാതയുടെ അവസാനവട്ട സര്‍വേ വിജയകരമായാണ് പൂര്‍ത്തിയാക്കിയത്.

2019 ഡിസംബര്‍ 31നാണ് അതിവേഗ പാതയുടെ സര്‍വേ ആരംഭിച്ചത്. തിരുവനന്തപുരം വരെ 532 കിലോമീറ്റര്‍ സര്‍വേ നടത്തി. അതിവേഗ ട്രെയിന്‍ പാതകളില്‍ ആദ്യത്തേതാണ് യാത്രക്കായി ഒരുങ്ങുന്നത്. ‘സില്‍വര്‍ ലൈന്‍’ എന്ന പേരിലാണ് സര്‍വേ പൂര്‍ത്തിയായ പാത അറിയപ്പെടുന്നത്.

ലൈറ്റ് ഡിറ്റക്ഷന്‍, റാങ്ങിങ്ങ് ഏരിയല്‍ റിമോര്‍ട്ട് സെന്‍സിങ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്. ഹൈദരാബാദ് കമ്പനിയായ ജിയോക്‌നോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് സര്‍വേ നടത്തിയത്. മുംബൈ-അഹമ്മദാബാദ് അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വേ നടത്തിയതും ഇതേ കമ്പനിയാണ്.

റെയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയായി. സര്‍വേയ്ക്ക് ശേഷമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അതിവേഗ ട്രെയിന്‍ ഓട്ടം തുടങ്ങാനാണ് റെയില്‍വേ വകുപ്പിന്റെ തീരുമാനം.

കാസര്‍ഗോഡ് മുതല്‍ തിരൂര്‍ വരെ സാധാരണ ട്രെയിന്‍ പാതക്ക് സമാന്തരമായാണ് അതിവേഗ ട്രെയിന്‍ പാതയുള്ളത്. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെ സാധാരണ പാതയില്‍ നിന്നും കുറച്ച് ദൂരം വിട്ടാണ് അതിവേഗ ട്രെയിന്‍ പാത ഒരുക്കിയിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here