മറാത്താ രാഷ്ട്രീയത്തില്‍ വഴിത്തിരിവ്; ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; തിങ്കളാഴ്ച രാത്രി എട്ടുമണിക്കകം ഭൂരിപക്ഷം തെളിയിക്കണം

0
192

മുംബൈ: (www.mediavisionnews.in) അയോധ്യാ വിധിയില്‍ ചര്‍ച്ച നടക്കവെ, മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ കാവല്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ ക്ഷണിച്ചത്.

തിങ്കളാഴ്ച രാത്രി എട്ടു മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ശിവസേനയുമായുള്ള തര്‍ക്കം പരിഹരിക്കാതെ തുടര്‍ന്നാല്‍ ബി.ജെ.പി വെട്ടിലാകും.

അവരൊപ്പമില്ലെങ്കില്‍ ബി.ജെ.പിക്കു ഭൂരിപക്ഷം തെളിയിക്കാനാകില്ല. 145 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എന്നാല്‍ ബി.ജെ.പിക്കുള്ളത് 105 സീറ്റ് മാത്രമാണ്. ശിവസേനയ്ക്കാവട്ടെ, 56 സീറ്റും.

അഞ്ചു വര്‍ഷവും ദേവേന്ദ്ര ഫഡ്നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന ബി.ജെ.പി നിലപാടും ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ മറ്റു വഴികള്‍ നോക്കുമെന്ന് പറഞ്ഞ ഉദ്ധവ് താക്കറെയുടെ നിലപാടുമാണ് സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ ശിവസേന എന്‍.സി.പിയെ ഒപ്പം കൂട്ടാനുള്ള നീക്കത്തിലാണ്. എന്നാല്‍ എന്‍.സി.പി ശിവസേനയെ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ബി.ജെ.പിയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചു വന്നാല്‍ എന്‍.സി.പി ഒപ്പം കൂട്ടിയേക്കും.

ശിവസേനയുമായി സഖ്യ സര്‍ക്കാരുണ്ടാക്കില്ലെന്ന് എന്‍.സി.പി നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസും എന്‍.സി.പിയും മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന അവകാശവാദവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ രംഗത്തു വന്നിരുന്നു.

ബി.ജെ.പിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അധികാര തര്‍ക്കം തുടങ്ങിയ ശേഷം ആദ്യമായാണ് എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കണമെന്നും അതിന് പരോക്ഷമോയി ശിവസേനയുടെ പിന്തുണ തേടണമെന്നും ഒരു കോണ്‍ഗ്രസ് നേതാവ് തുറന്നുപറഞ്ഞത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പി സഹായിക്കുമെന്നാണ് ശിവസേനയുടെ പ്രതീക്ഷ. ബി.ജെ.പി ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here