നാളെ കൊട്ടിക്കലാശം; കേരളം ബൂത്തിലെത്താന്‍ രണ്ട് നാള്‍

0
426

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചരണം നാളെ അവസാനിക്കും. ഒപ്പത്തിനൊപ്പമുളള പോരാട്ടത്തിൽ അവസാന ലാപ്പിൽ മേൽക്കൈ നേടാനുളള ഓട്ടത്തിലാണ് മുന്നണികൾ. ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെ വോട്ടെടുപ്പ്.

ആരോപണ-പ്രത്യാരോപണങ്ങൾ,വിവാദങ്ങൾ,അവകാശവാദ വാദങ്ങൾ.ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കാനിരിക്കെ കൊണ്ടും കൊടുത്തും മുന്നേറുകയാണ് മൂന്നു മുന്നണികളും. ഞായറാഴ്ച കൊട്ടിക്കലാശം എന്നിരിക്കെ പ്രചാരണത്തിലെ മേൽക്കോയ്മ ആർക്കെന്ന പ്രവചനം നിലവിൽ അസാധ്യം. പൊതു യോഗങ്ങളിലൂടെ അവസാനഘട്ടത്തിൽ കളം പിടിക്കാനാണ് എൽ.ഡി.എഫ് ശ്രമം. സംസ്ഥാനമെമ്പാടും ബൂത്തുകൾ കേന്ദ്രീകരിച്ച് 2000ത്തോളം ചെറുപൊതുയോഗങ്ങൾ സംഘടിപ്പിക്കാനാണ് മുന്നണി ഒരുങ്ങുന്നത്.കൊട്ടിക്കലാശ ദിനം റോഡ്ഷോയും ഉണ്ടാകും.ബൂത്തടിസ്ഥാനത്തിൽ കുടുംബയോഗങ്ങൾ നടത്തി യു.ഡി.എഫും കലാശപോരാട്ടത്തിന് സജ്ജമായിക്കഴിഞ്ഞു. ചിട്ടയായ ഗൃഹസന്ദർശനം വഴി പ്രചാരണത്തിലെ പോരായ്മകൾ നികത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എൻ.ഡി.എയുടെ വിലയിരുത്തൽ.

ദേശീയ നേതാക്കളെ പ്രചാരണത്തിനെത്തിക്കാനായത് യു.ഡി.എഫിനും എൻ.ഡി.എയ്ക്കും ഒരുപോലെ നേട്ടമായി. രാഹുൽ ഗാന്ധിയുടെ പര്യടനത്തിലൂടെ പ്രചരണത്തിൽ ഓളമുണ്ടാക്കാനായെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരളപര്യടനം എൻ.ഡി.എ ക്യാമ്പിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. മുതിർന്ന കേന്ദ്രമന്ത്രിമാരും എൻ.ഡി.എയ്ക്കായി സംസ്ഥാനത്ത് പ്രചരണത്തിനെത്തിയിരുന്നു. വിഷയങ്ങൾ മാറിമറിഞ്ഞെങ്കിലും ശബരിമലയാണ് അവസാന ഘട്ടത്തിലും പ്രചരണത്തിന്റെ കേന്ദ്രബിന്ദു. ആചാര ലംഘനം യു.ഡി.എഫും എൻ.ഡി.എയും സജീവമായി ഉയർത്തുമ്പോൾ വർഗീയ വിരുദ്ധ പ്രചരണത്തിലൂന്നുകയാണ് ഇടതുമുന്നണി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here