ഇന്ന് നിശ്ശബ്ദ പ്രചാരണം, കൂട്ടിയും കിഴിച്ചും മുന്നണികള്‍, കേരളം നാളെ വിധിയെഴുതും

0
396

തിരുവനന്തപുരം(www.mediavisionnews.in): പരസ്യപ്രചാരണത്തിന് കൊടിയിറങ്ങുമ്പോള്‍ കേരളം എങ്ങോട്ട് ചായും എന്നത് പ്രവചനാതീതം. ആഴ്ചകള്‍ നീണ്ട പ്രചാരണത്തിനുശേഷം പോളിങ് ബൂത്തുകളിലേക്ക് നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും പ്രകടമായ സൂചനകള്‍ തരാതെ തീരുമാനം മനസ്സിലൊതുക്കിയിരിക്കുകയാണ് പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍.

ഒരുമാസത്തോളം ഇളക്കിമറിച്ച ശബ്ദായമാനമായ പ്രചാരണത്തിന് തിരശ്ശീല വീണു. ഇനിയുള്ളത് ഒരുദിവസത്തെ നിശ്ശബ്ദ പ്രചാരണം. വീടുകള്‍ കയറി തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണം എന്ന അഭ്യര്‍ഥനയുമായി പ്രവര്‍ത്തകര്‍ കയറിയിറങ്ങും.

അവസാന നിമിഷത്തെ നിശ്ശബ്ദ പ്രചാരണത്തിനാണ് ഇനി പ്രാധാന്യം. നിഷ്പക്ഷ വോട്ടുകള്‍ എങ്ങനെയും തങ്ങളുടെ തട്ടകത്തിലേക്ക് കൊണ്ടുവരാനായി നിശ്ശബ്ദ പ്രചാരണത്തിലൂടെ സാധിക്കുമെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം. ഇതുവരെയുള്ള പ്രചാരണത്തെ വിലയിരുത്തുന്നതായിരിക്കും ഇനിയുള്ള ഒരു പകലും ഒരു രാത്രിയും.

കൂട്ടിക്കിഴിക്കലും അവലോകനങ്ങളും നടത്തി തങ്ങള്‍ക്കനുകൂലമായ വോട്ടുകള്‍ സ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളിലെയും പ്രവര്‍ത്തകര്‍. ആടിനില്‍ക്കുന്ന വോട്ടുകള്‍ ഒറ്റദിവസംകൊണ്ട് എതിര്‍വശത്തേക്ക് പോകാതെ നോക്കുക എന്നതാണ് പ്രവര്‍ത്തകര്‍ക്കുള്ള കടമ്പ. അവസാനനിമിഷം അടിയൊഴുക്കുകള്‍ ഉണ്ടാകാതിരിക്കാനായി ഉറക്കമൊഴിച്ചും പ്രവര്‍ത്തകര്‍ കാത്തിരിക്കും. നാടിനെ ഇളക്കിമറിച്ച പരസ്യപ്രചാരണം തീരുമ്പോള്‍ വിജയം തങ്ങള്‍ക്കൊപ്പമെന്ന് കണക്കുകൂട്ടുകയാണ് മുന്നണികള്‍.

വികസനംമുതല്‍ വിശ്വാസംവരെ ഉയര്‍ത്തിയുള്ള പ്രചാരണം തീപാറുന്നതായിരുന്നു. മുന്‍വര്‍ഷമുണ്ടായ പ്രളയവും ചര്‍ച്ചയിലെത്തി. കാര്‍ഷികമേഖലയിലെ പ്രതിസന്ധി, പ്രളയാനന്തര പുനരധിവാസം അടിസ്ഥാനസൗകര്യ വികസനം, ശബരിമല വിഷയം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പ്രചാരണവേളയില്‍ ഉയര്‍ന്നുവന്നിരുന്നു. 

രാഷ്ടീയ വിഷയങ്ങള്‍ക്ക് പുറമേ സാമുദായികമായ ഘടകങ്ങളും പലമണ്ഡലങ്ങളിലെയും അടിയൊഴുക്കുകളെ സ്വാധീനിച്ചേക്കാം. മുന്നണികളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കുമിടയിലും മനസ്സ് തുറക്കാതെ നിഷ്പക്ഷ വോട്ടുകളാണ് വിജയം ആര്‍ക്കൊപ്പമെന്നതില്‍ നിര്‍ണായകമാകുന്നത്. 

മുന്‍തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ദേശീയതലത്തില്‍തന്നെ ശ്രദ്ധപിടിച്ചുപറ്റിയ മത്സരമാണ് കേരളത്തിലെ ചില മണ്ഡലങ്ങളില്‍ ഇക്കുറി നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ വയനാട് ദേശീയ ശ്രദ്ധ നേടി. ശബരിമല സമരങ്ങളുടെ മുഖ്യകേന്ദ്രമായ പത്തനംതിട്ടയും ബിജെപിയും കോണ്‍ഗ്രസും നേരിട്ടേറ്റുമുട്ടുന്ന തിരുവനന്തപുരവും ദേശീയ ശ്രദ്ധയില്‍ പതിഞ്ഞ മണ്ഡലങ്ങളാണ്. 

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി, സീതാറാം യെച്ചൂരി, കേന്ദ്രമന്ത്രിമാര്‍  തുടങ്ങി ദേശീയ നേതാക്കളുടെ വലിയ നിരതന്നെ വ്യത്യസ്ത മുന്നണികളുടെ പ്രചാരണത്തിനായി കേരളത്തിലെത്തിയിരുന്നു. ഇതിന്റെയൊക്കെ സ്വാധീനം എത്രത്തോളമുണ്ടെന്ന് മെയ് 23 ന് വോട്ടെണ്ണല്‍ ദിനത്തില്‍ അറിയാം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here