കോണ്‍ഗ്രസ് സംഘപരിവാറുകാരെ പോലെയാവരുത്; മധ്യപ്രദേശില്‍ പശുകടത്താരോപിച്ച് എന്‍.എസ്.എ ചുമത്തിയതിനെതിരെ വിമര്‍ശനവുമായി കാന്തപുരം

0
166

കോഴിക്കോട്(www.mediavisionnews.in) : കോണ്‍ഗ്രസ് സംഘപരിവാറുകാരെ പോലെയാവരുതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. മധ്യപ്രദേശില്‍ പശുകടത്ത് ആരോപിച്ച് അഞ്ചുപേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുത്ത സംഭവത്തിനെതിരെയായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.

മതേതര ചരിത്രവും നിലപാടുകളും സ്വീകരിച്ച് ഇന്ത്യയില്‍ വളര്‍ന്നുവന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ വത്ക്കരിക്കപ്പെടുന്നത് അപകടമാണെന്നും കാന്തപുരം പറഞ്ഞു. മതേതര നിലപാടുകളുമായി നിലവില്‍ വന്ന് രാജ്യത്തെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കോണ്‍ഗ്രസ് പ്രസ്ഥാനം സംഘപരിവാറിനെ പോലെയാകരുതെന്നും കാന്തപുരം പറഞ്ഞു.

ഒരു പശുവിനെയും കൊല്ലാതെ സംരക്ഷിക്കണമെന്നു വാദിക്കുന്നവര്‍ ഭൂമിയില്‍ സ്വാഭാവികമായി നടക്കേണ്ട ആവാസ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ കന്നുകാലികളെ വളര്‍ത്തിയും വില്‍പ്പന നടത്തിയും ആവശ്യക്കാര്‍ക്ക് മാംസമായി നല്‍കിയും അവയുടെ തോല്‍ വില്‍പന നടത്തിയുമാണ് ജീവിക്കുന്നത് എന്നും കാന്തപുരം പറഞ്ഞു.

തൊഴിലില്ലായ്മ കാരണം ദശലക്ഷക്കണക്കിന് മനുഷ്യര്‍ പ്രയാസപ്പെടുന്ന ഒരു രാജ്യത്ത് നൂറ്റണ്ടുകളായി നാല്‍ക്കാലി കൃഷിയിലും, മാംസ വില്‍പ്പനയിലുമായി കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും കാന്തപുരം പറഞ്ഞു.

ഉത്തരേന്ത്യയില്‍ വര്‍ഗീയത മൂര്‍ച്ചപ്പെടുത്തല്‍ ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം അക്രമസ്വഭാവങ്ങളില്‍ മതേതരത്വ ചരിത്രമുള്ള കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വീഴരുത് . ഇന്ത്യക്ക് ഇപ്പോള്‍ ആവശ്യം എല്ലാ ജനവിഭാഗങ്ങളെയും പരിഗണിക്കുകയും വര്‍ഗീയതയെ അമര്‍ച്ച ചെയ്യുകയും ബഹുസ്വര നിലപാടുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങളെയാണ്. കോണ്‍ഗ്രസ് അതിന്റെ ചരിത്രപരമായ സാഹിഷ്ണുതാ നിലപാടുകളെ ഹൃദയത്തോട് ചേര്‍ത്തുനിറുത്തുണമെന്നും അരക്ഷിതരാക്കപ്പെടുന്ന മുസ്ലിംകളെയും ദളിതുകളെയും സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കണമെന്നും കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here