കാസര്‍കോടോ വയനാടോ..? മൂന്നാം സീറ്റിന് പിടിമുറുക്കാന്‍ ലീഗ്; രാഹുലിനെ കാണും

0
190

കോഴിക്കോട് (www.mediavisionnews.in):  മൂന്നു ലോക്സഭാ സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്‍ലിം ലീഗ് തീരുമാനിച്ചു. നാളെ രാഹുല്‍ ഗാന്ധിയോട് നേരിട്ട് പറയാനാണ് ശ്രമം. കഴിഞ്ഞില്ലെങ്കില്‍ യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കും.

സ്ഥിരമായി മല്‍സരിക്കുന്ന രണ്ട് സീറ്റുകള്‍ക്ക് പുറമേ ഒന്നുകൂടി ആവശ്യപ്പെടുന്നതും ഒടുവില്‍ പിന്മാറുന്നതും ലോക്സഭാതിരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ പതിവാണ്. എന്നാല്‍ ഇത്തവണ കാര്യമായിത്തന്നെ ശ്രമിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്കൊപ്പം കാസര്‍കോട് അല്ലെങ്കില്‍ വയനാട്. അതുമല്ലെങ്കില്‍ വടകര. ഇതാണ് പാര്‍ട്ടിയിലെ പൊതുവികാരം. കോണ്‍ഗ്രസിന്റേയും മുസ്‍ലിം ലീഗിന്റേയും എംഎല്‍എമാരുടേയും എംപിമാരുടേയും അനുപാതം നോക്കിയാല്‍ മൂന്നാം സീറ്റ് പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതാണെന്ന് യൂത്ത് ലീഗ് അവകാശപ്പെടുന്നു. സംഘടനയുടെ ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി ശിഹാബ് തങ്ങളാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. 

സമസ്ത ഇതിനെ ശക്തമായി പിന്തുണച്ചതോടെ ലീഗ് നേതൃത്വം സമ്മര്‍ദത്തിലായി. അതോടെയാണ് രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഇക്കാര്യം ധരിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ധാരണയായത്. കൊച്ചിയില്‍ വച്ച് കഴിഞ്ഞില്ലെങ്കില്‍ ആദ്യം യുഡിഎഫ് യോഗത്തിലും പിന്നീട് കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തോടും ആവശ്യം ഉന്നയിക്കും.

അഥവാ അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍ രാജ്യസഭാ സീറ്റോ നിയമസഭയിലേക്ക് കൂടുതല്‍ സീറ്റോ നേടിയെടുക്കാന്‍ ഇതുപയോഗിക്കുകയും ചെയ്യാം. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ മറ്റുസംസ്ഥാനങ്ങളിലെപ്പോലെ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയാറാകുമെന്ന പ്രതീക്ഷയും ലീഗിനുണ്ട്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്രവശ്യം സമ്മര്‍ദമുണ്ടായതോടെ മൂന്നാംസീറ്റിന് വേണ്ടി വാദിക്കാന്‍ നേതൃത്വം നിര്‍ബന്ധിതമാകുകയാണ്. മൂന്നാം സീറ്റ് ആവശ്യപ്പെട്ടില്ലെങ്കില്‍ അത് നേതാക്കളുടെ പിടിപ്പുകേടായി വിലയിരുത്തുമെന്ന ആശങ്കയുമുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here