മാതാവിന്റെ രോഗം ഗുരുതരമായി; ഹൈകോടതിയെ സമീപിക്കാനുള്ള തീരുമാനം മാറ്റി, മഅ്ദനി ഇന്ന് കേരളത്തിലെത്തും

0
168

ബെംഗളൂരു(www.mediavisionnews.in): പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഇന്നു കേരളത്തില്‍ എത്തും. അര്‍ബുദം ബാധിച്ച മാതാവിനെ കാണാനുള്ള യാത്രക്ക് എന്‍.ഐ.എ വിചാരണ കോടതി നല്‍കിയ കര്‍ശന വ്യവസ്ഥകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈകോടതിയെ സമീപിക്കാന്‍ മഅ്ദനി തീരുമാനിച്ചെങ്കിലും ഉമ്മ അസ്മ ബീവിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ അദേഹം തീരുമാനം മാറ്റുകയായിരുന്നു. കെമ്പഗൗഡ (ബെംഗളൂരു) അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രാവിലെ 8.55-നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. 10.15-ന് തിരുവനന്തപുരത്തെത്തുന്ന മഅദനി ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവ് അസ്മാബീവിയെ സന്ദര്‍ശിക്കും. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല് വരെയാണ് നാട്ടില്‍ പോകാന്‍ വിചാരണക്കോടതി അനുമതി നല്‍കിയത്.

.അര്‍ബുദ രോഗബാധിതയായ അസ്മ ബീവി വന്റെിലേറ്ററിന്റെ സഹായത്തോടെ ശാസ്താംകോട്ടയിലെ പത്മാവതി ആശുപത്രിയില്‍ കഴിയുകയാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മഅ്ദനിക്ക് കൂട്ടായി ഭാര്യ സൂഫിയ, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലിം ബാബു, നിയാസ് എന്നിവരുണ്ടാകും.

മഅ്ദനിയുടെ സുരക്ഷക്കായി ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ നിയമിച്ച 12 പൊലീസുകാരും ഇന്നു കേരളത്തിലെത്തും. സുരക്ഷ ഉദ്യോഗസ്ഥരുടെ ചെലവിലേക്കായി 1,76,600 രൂപ കെട്ടിവെച്ച ശേഷമാണ് യാത്ര. ബംഗളൂരുവില്‍ തിരിച്ചെത്തിയ ശേഷം മറ്റു ചെലവുകള്‍ കണക്കാക്കി ആ തുക കൂടി അടക്കണം. പൊലീസുകാര്‍ സഞ്ചരിക്കുന്ന വാഹനത്തിന് കിലോമീറ്ററിന് 60 രൂപയാണ് നിരക്ക്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം എന്നിവക്കുള്ള ചെലവും മഅ്ദനി തന്നെ വഹിക്കണമെന്നാണ് ജാമ്യ വ്യവസ്ഥ.

LEAVE A REPLY

Please enter your comment!
Please enter your name here