ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന് കോടതി

0
235

കൊച്ചി(www.mediavisionnews.in): ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി വി.വി. ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന് കോടതി വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ എടപ്പാളിലെ വീട്ടിൽനിന്ന് രാത്രി മതപ്രഭാഷണത്തിനെന്ന് പറഞ്ഞു വിളിച്ചിറക്കി കൊണ്ടുപോയ ചേകന്നൂർ മൗലവിയെ പിന്നീട് ആരും കണ്ടിട്ടില്ല. സിബിഐ അന്വേഷണത്തിൽ മൗലവിയുടെ കൊലപാതകം സ്ഥിരീകരിച്ചെങ്കിലും ഭൗതിക ശരീരത്തിന്റെ യാതൊന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

1993 ജൂലൈ 29ന് രാത്രിയായിരുന്നു എടപ്പാൾ കാവിൽപ്പടിയിലെ വീട്ടിൽനിന്നും മത പ്രഭാഷണത്തിനെന്നു പറഞ്ഞ് രണ്ട് പേർ ചേർന്ന് ചേകന്നൂർ മൗലവിയെ കൂട്ടിക്കൊണ്ടു പോയത്. മൗലവിയെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ഹവ്വാ ഉമ്മയും അമ്മാവൻ സാലിം ഹാജിയും പൊന്നാനി പൊലീസിൽ ജൂലൈ 31ന് പരാതി നൽകിയതോടെ ആരംഭിച്ച അന്വേഷണ പരമ്പരയിൽ സിബിഐ വരെ രംഗത്തുവരികയുണ്ടായി.

മൗലവിയെ വീട്ടിൽനിന്നിറക്കി കൊണ്ടു പോകുന്നതുമുതൽ കൊലപാതകവും മൃതദേഹം മറവുചെയ്യലും അടക്കം നാല് സംഘങ്ങളായാണ് കൊല ആസൂത്രണം ചെയ്തതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. മൃതദേഹം മറവു ചെയ്തതായി സംശയിച്ച പുളിക്കൽ ചുവന്നകുന്ന് മുഴുവൻ അന്വേഷണ സംഘം കിളച്ചുമറിച്ചെങ്കിലും യാതൊന്നും കണ്ടെത്താനാവാതെ ദുരൂഹത മാത്രം ബാക്കിയാവുകയായിരുന്നു.

മൗലവിയെ വീട്ടിൽനിന്ന് വാഹനത്തിൽ രണ്ടുപേർ വിളിച്ചുകൊണ്ടുപോവുകയും വഴിമധ്യേ കക്കാടു നിന്ന് അഞ്ചുപേർ കൂടി വാഹനത്തിൽ കയറുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയും പുളിക്കൽ ചുവന്നകുന്നിൽ കൂഴിച്ചിടുകയുമായിരുന്നു. പിന്നീട് മറ്റൊരു സംഘം ചുവന്നകുന്നിൽനിന്ന് മൃതദേഹം മാറ്റുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസിൽ ഒമ്പതു പ്രതികളെ കണ്ടെത്തിയെങ്കിലും ഹംസയെ മാത്രമാണ് ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഈ പ്രതിയെയാണ് ഇപ്പോള്‍ ഹൈക്കോടതി വെറുതെ വിട്ടിരിക്കുന്നത്.

ഇസ്ലാമിക ചിന്തയിൽ ചേകന്നൂർ മൗലവി പുലർത്തിയ വ്യത്യസ്ത വീക്ഷണം അദ്ദേഹത്തിന് നിരവധി ശത്രുക്കളെയും സൃഷ്ടിച്ചിരുന്നു. ഖുർആൻ സുന്നത്ത് സൊസൈറ്റി എന്ന പേരിൽ മൗലവി സ്ഥാപിച്ച സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ആശയപ്രചാരണങ്ങൾ പലപ്പോഴും ശക്തമായ എതിർപ്പുകളെയും നേരിടേണ്ടിവന്നു. ചേകന്നൂരിന്റെ ആശയങ്ങളെ താത്വികമായി നേരിടാൻ കഴിയാതെ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണത്തിലും കണ്ടെത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here