കേരളത്തില്‍ അവയവദാനങ്ങള്‍ നടക്കുന്നില്ല: സോഷ്യല്‍ മീഡിയ നുണ പ്രചരണങ്ങളുടെ ഫലം

0
183

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ മസ്തിഷ്‌ക മരണാനന്തര അവയവദാനങ്ങള്‍ സ്തംഭിക്കുന്നു. അവയവങ്ങള്‍ കിട്ടാതെ മരിക്കുന്നത് കുട്ടികളുള്‍പ്പടെ നൂറ് കണക്കിന് രോഗികള്‍. 2650 രോഗികള്‍ ഇപ്പോഴും അവയവങ്ങള്‍ കാത്ത് കഴിയുന്നു.

കേരളത്തില്‍ 2016ല്‍ 72 മസ്തിഷ്‌ക മരണാനന്തര അവയവദാനങ്ങള്‍ നടന്നിരുന്നുവെങ്കില്‍ 2017 ല്‍ നടന്നത് വെറും 18 അവയവദാനങ്ങള്‍ മാത്രമാണ്. ഈ ഗണ്യമായ കുറവിന് പിന്നില്‍ വലിയ പങ്ക് സാമൂഹ്യ മാധ്യമങ്ങള്‍ക്കാണെന്നാണ് വിലയിരുത്തല്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവയവ ദാനത്തെ കുറിച്ച് തീര്‍ത്തും തെറ്റ്ധാരണാ ജനകമായ വാര്‍ത്തകള്‍ വലിയ തോതില്‍ പ്രചരിച്ചത് 2017നും 2018നും ഇടയിലാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അവയവം കിട്ടാതെ മരിച്ചവരുടെ എണ്ണം കേരളത്തില്‍ 200 ആണ്. അവയദാന സന്നദ്ധത അറിയിച്ചാല്‍ ഡോക്റ്റര്‍മാര്‍ മനപൂര്‍വ്വം ജീവനെടുക്കും എന്ന് തുടങ്ങി ഡോക്റ്റര്‍മാരുടെ കച്ചവടമാണെന്ന് വരെയുള്ള ആശങ്കാജനകമായ സന്ദേശങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവ്‌നി പദ്ധതി പ്രകാരമാണ് സംസ്ഥാനത്ത് അവയവദാനം നടക്കുന്നത്. എന്നാല്‍ ഇതിന്റെ നടപടികളെ കുറിച്ച് സാധാരണക്കാര്‍ക്ക് അറിയില്ല. 2650 രോഗികളാണ് മൃതസഞ്ജീവനിയില്‍ റെജിസ്റ്റര്‍ ചെയ്ത് അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നത്.

‘ദാതാക്കളുടെ വിശ്വാസ്യതയാണ് പ്രധാന ഘടകം.കേരളത്തില്‍ അവയവദാന പ്രക്രിയ സുതാര്യമല്ല. എങ്ങനെയാണ് അവയദാനം നടക്കുന്നത് എന്ന് സാധാരണകാര്‍ക്ക് മനസ്സിലാകും വിധം ബോധവത്കരണം നടത്തണം. ഇതിനായി ജീവിതം മാറ്റി വെക്കാന്‍ ഞാന്‍ തയ്യാറാണ്. ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ചതുമാണ്. അവയവദാനം നടത്തിയവരുടെ കുടുംബങ്ങളെ വാക്കുകള്‍ കൊണ്ടെങ്കിലും ഗവണ്‍മെന്റ് അഭിനന്ദിക്കുക എന്നതും പ്രധാനമാണ്.’ ്അവയവദാന ബോധവത്കരണം നടത്തുന്ന ഫാ ഡേവിസ് ചിറമ്മല്‍ പറയുന്നു.

2012ലാണ് കേരള സര്‍ക്കാറിനു കീഴിലുള്ള കെ. എന്‍. ഓ. എസ് ( കേരള നെറ്റ്വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ്ങ്്) മൃതസഞ്ജീവനി എന്ന പദ്ധതിക്ക് തുടക്കമിടുന്നത്. കേരളത്തിലെ എല്ലാ അവയദാനവും ഇവര്‍ വഴി മാത്രമേ നടക്കുകയുള്ളു. ഇത്തരം വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here