സി.പി.ഐ.എം പിന്തുണയോടെ പുതിയ മുസ്‌ലിം പാര്‍ട്ടിയുമായി കെ.ടി ജലീല്‍: നീക്കം ലീഗിനെതിരെ; അഞ്ച് എം.എല്‍.എമാരുടെ പിന്തുണ

0
253

തിരുവനന്തപുരം(www.mediavisionnews.in) : തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ‘ഇന്ത്യന്‍ സെക്കുലര്‍ ലീഗ്’ എന്ന പേരില്‍ പുതിയ ഇടതുപക്ഷ ഇസ്‌ലാമിക മതേതര പാര്‍ട്ടി വരുന്നു. നിലവിലുള്ള ചില ഇടത് അനുകൂല ഇസ്‌ലാമിക പാര്‍ട്ടികള്‍ ജലീലിന്റെ പാര്‍ട്ടിയില്‍ ലയിക്കാനും ധാരണയായി.

പുതിയ പാര്‍ട്ടിക്ക് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഘടകകക്ഷി സ്ഥാനം ലഭിക്കും. മുസ്‌ലിം ലീഗിനു ബദല്‍ ആകുകയാണു പുതിയ പാര്‍ട്ടിയുടെ ലക്ഷ്യം. മലബാറില്‍ മുസ്‌ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടിക്കു കഴിയുമെന്നു സി.പി.ഐ.എം കണക്കുകൂട്ടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സി.പി.ഐ.എം നേതൃത്വം, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ പിന്തുണയും കെ.ടി ജലീലിന്റെ ഈ നീക്കത്തിനുണ്ട്. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷനല്‍ ലീഗ്, പി.ടി.എ. റഹീമിന്റെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, അബ്ദുല്‍ നാസര്‍ മദനിയുടെ പി.ഡി.പി എന്നിവ പുതിയ പാര്‍ട്ടിയില്‍ ലയിക്കും. നേരത്തെ എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയവയെയും സഹകരിപ്പിക്കാന്‍ തീരുമാനിച്ചതാണെങ്കിലും നിലവിലുള്ള പ്രത്യേക സാഹചര്യത്തില്‍ അവരെ ഒഴിവാക്കുകയായിരുന്നു.

കൂടാതെ, തമിഴ്‌നാട്ടിലെ മുസ്‌ലിം പാര്‍ട്ടികളായ മനിതെയാ മക്കള്‍ കട്ച്ചി, തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, ഹൈദരാബാദിലെ മജ്ലിസ് ബചാവോ തെഹ്രീക്, മഹാരാഷ്ട്രയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി, ഉത്തര്‍പ്രദേശിലെ പാര്‍ട്ടികളായ പീസ് പാര്‍ട്ടി ഓഫ് ഇന്ത്യ, ക്വമി ഏകത ദള്‍, ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസ്, ഓള്‍ ഇന്ത്യ മുസ്‌ലിം ഫോറം, പര്‍ച്ചം പാര്‍ട്ടി ഓഫ് ഇന്ത്യ, നാഷനല്‍ ലോക്താന്ത്രിക് പാര്‍ട്ടി, മോമിന്‍ കോണ്‍ഫറന്‍സ്, ഇത്തിഹാദ്-ഇ-മില്ലത് കൗണ്‍സില്‍, ബംഗാളിലെ പ്രോഗ്രസ്സീവ് മുസ്‌ലിം ലീഗ്, അസമിലെ യുണൈറ്റഡ് മൈനോറിറ്റീസ് ഫ്രണ്ട് എന്നീ കക്ഷികളും പുതിയ പാര്‍ട്ടിയില്‍ ലയിക്കും.

പാര്‍ട്ടിക്ക് കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഘടകങ്ങള്‍ ഉണ്ടായിരിക്കും. കെ.ടി. ജലീലിനെ കൂടാതെ എം.എല്‍.എമാരായ പി.ടി.എ റഹിം, കാരാട്ട് റസാഖ്, പി.വി അന്‍വര്‍, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ പുതിയ പാര്‍ട്ടിയില്‍ ചേരുന്നതോടെ പാര്‍ട്ടിക്കു നിയമസഭയില്‍ അഞ്ചു എം.എല്‍.എമാരുണ്ടാകും.

മലപ്പുറം അല്ലെങ്കില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലം പുതിയ പാര്‍ട്ടിക്ക് നല്‍കിയേക്കും. ചിലപ്പോള്‍ രണ്ടു മണ്ഡലങ്ങളും പാര്‍ട്ടിക്കു ലഭിക്കും. മലപ്പുറം, പൊന്നാനി, കോഴിക്കോട്, കാസര്‍കോട്, വയനാട് എന്നീ മണ്ഡലങ്ങളില്‍ പുതിയ പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നാണ് കെ.ടി. ജലീലും പി.ടി.എ. റഹീമും പി.വി അന്‍വറും അവകാശപ്പെടുന്നത്. കാന്തപുരം എ.പി. അബുബക്കര്‍ മുസ്‌ലിയാര്‍, എം.ഇ.എസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂര്‍ എന്നിവരും ഈ രാഷ്ട്രീയ നീക്കത്തോടു സഹകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here