രണ്ടരവര്‍ഷമായി ദമ്മാമിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

0
229

ദമാം (www.mediavisionnews.in):രണ്ടരവര്‍ഷമായി ദമ്മാമിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തേടി ബന്ധുക്കള്‍ എത്തി. കൃത്യമായ മേല്‍വിലാസമില്ലാത്തതിനെ തുടര്‍ന്നായിരുന്നു കോയാമൂച്ചിയെന്നയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നത്. പാസ്പോര്‍ട്ടിലെ മേല്‍വിലാസപ്രകാരം ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്ത വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് കോയാമൂച്ചിയുടെ ബന്ധുക്കളെത്തിയത്.

വ്യാജപാസ്പോര്‍ട്ടിലായിരുന്നു കോയാമൂച്ചി സൌദിയിലെത്തിയത്. മരണശേഷം പാസ്പോര്‍ട്ടിലെ മേല്‍വിലാസത്തില്‍ ബന്ധുക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് രണ്ടര വര്‍ഷത്തോളമായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരികയായിരുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇയാളുടെ യഥാര്‍ഥ പേര്‍ ഹസൈനാര്‍ ആണെന്നും കാസര്‍കോട് ബദിയടുക്ക കന്ന്യാപാടി സ്വദേശിയാണെന്നും അവകാശപ്പെട്ട് ബന്ധുക്കള്‍ എത്തിയത്.

കോയാമൂച്ചിയെ നാട്ടിലുള്ള സഹോദരങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും തങ്ങളുമായുള്ള ബന്ധം സ്ഥാപിച്ച് കിട്ടുന്നതിനുള്ള രേഖകള്‍ എങ്ങനെ സംഘടിപ്പിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇദ്ദേഹത്തിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്പ് മരണപ്പെട്ടിരുന്നു. മകന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കോയാമൂച്ചിക്ക് താഴെയുള്ള മക്കളുടെ വിവാഹം പോലും നടത്താതെ കാത്തിരുന്ന മാതാവ് രണ്ട് വര്‍ഷം മുന്പ് മരണപ്പെട്ടു.

നാട്ടിലെ ജന പ്രതിനിധികളെ ബന്ധപ്പെട്ട് തങ്ങളുടെ സഹോദരന്റെ മൃതദേഹമെങ്കിലും ഏറ്റുവാങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here