രക്ഷാദൗത്യം അവസാന ഘട്ടത്തില്‍; ഇനി ശ്രദ്ധ പുനരധിവാസത്തില്‍, 3734 ക്യാംപുകളില്‍ 8,46,680പേര്‍

0
187

തിരുവനന്തപുരം(www.mediavisionnews.in):: രക്ഷാ ദൗത്യം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  പ്രാഥമിക ഘട്ടത്തില്‍ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇനി അവരെ പുനരധിവസിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇനി എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കില്‍ അവരെ രക്ഷപ്പെടുത്തുകയും വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗതാഗതം എത്രയും വേഗം പുനസ്ഥാപിക്കും. റെയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങിയതായി റെയില്‍വേ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമായിട്ടുണ്ട്. റോഡ് ഗതാഗതം സാധാരണഗതിയിലേക്കെത്തിക്കാന്‍ സാധിക്കുമെന്നും ഹൈവേ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പുനരധിവാസ പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിന് പ്രാദേശിക സഹായം ഉറപ്പാക്കാന്‍ സാധിക്കണം. വെള്ളമിറങ്ങി വീടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. വെള്ളം ഇറങ്ങുന്നതനുസരിച്ച് കിണറുകള്‍ ശുദ്ധീകരിക്കാനും, ശുദ്ധജലി വിതരണ പൈപ്പുകള്‍ക്ക് കേടുപാടുണ്ടെങ്കില്‍ പരിഹരിക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ തുടരുകയാണ്.

റസിഡന്‍സ് അസോസിയേഷനുകളും മറ്റ് സംഘടനകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭവാനകള്‍ നല്‍കാന്‍ മുന്നിട്ടിറങ്ങണം. ക്യാംപുകളില്‍ പോകാതെ വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ക്യാംപുകളിലും ഒരു വനിതാ പൊലീസെങ്കിലും ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ വെല്ലുവിളിയുണ്ട്. ഓരോ വീടുകളും പരിശോധിക്കേണ്ട അവസ്ഥയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രളയബാധിത പ്രദേശത്തെ വീടുകളില്‍ പരിശോധന നടത്തണം. വെള്ളമിറങ്ങുന്നതോടെ പലയിടത്തും ചെളി കെട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്. ശുചിത്വം പാലിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധിയും പകരാന്‍ സാധ്യതയുണ്ട്.

തദ്ദേശ സ്വയംഭരണാതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെ ഏര്‍പ്പെടുത്തിക്കൊണ്ട് എത്രയും പെട്ടെന്ന് അത് നീക്കം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇതിനായി ഓരോ വില്ലേജിലും ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും. വളണ്ടിയര്‍മാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശങ്ങള്‍ നല്‍കാനായി പഞ്ചായത്തില്‍ ആറ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കും.

ആവശ്യമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കും. സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്കായി ഉപോയോഗിക്കാം. അതിന് അവരും സഹായം നല്‍കും. ക്യാംപുകളിലേക്കുള്ള മരുന്ന് നല്‍കാന്‍ മരുന്ന് കമ്പനികള്‍ തന്നെ തയ്യാറാകുന്നുണ്ട്. വിദ്യാര്‍തികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഓണപ്പരീക്ഷ നീട്ടിവച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുസ്തകങ്ങള്‍ എത്തിക്കാന്‍ നടപടിയുണ്ടാകും. യൂണിഫോം നഷ്ടപ്പെട്ടവര്‍ക്ക് യൂണിഫോം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here