സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ മഷിപ്പേന; തീരുമാനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌

0
225

തിരുവനന്തപുരം (www.mediavisionnews.in): സര്‍ക്കാര്‍ ഓഫീസുകളില്‍ അഞ്ചാം തീയതി മുതല്‍ തുണിസഞ്ചിയും മഷിപ്പേനയും നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനും സ്റ്റീല്‍, ചില്ല് പ്ലേറ്റുകളും കപ്പുകളും മാത്രമേ ഉപയോഗിക്കാവൂ. ഡിസ്പോസിബിള്‍ കപ്പ്, പ്ലേറ്റ്, സ്ട്രോ, ഗ്ലാസ്, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്സ്, സഞ്ചികള്‍ തുടങ്ങിയവയൊക്കെ പടിക്ക് പുറത്താകും.

പരിസ്ഥിദിനത്തോടനുബന്ധിച്ച്‌ ഹരിത പെരുമാറ്റച്ചട്ടം (ഗ്രീന്‍ പ്രോട്ടോക്കോള്‍) കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണിത്. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശവുമായി ഹരിതകേരളം മിഷനാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്. ‘ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കൂ മാലിന്യം ഉണ്ടാകുന്നത് കുറയ്ക്കൂ’ എന്ന തലക്കെട്ടില്‍ പ്രത്യേക നിര്‍ദേശങ്ങളും ഓഫീസുകള്‍ക്ക് നല്‍കി. പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലുമുള്ള എല്ലാതരം ഡിസ്പോസബിള്‍ വസ്തുക്കളുടെയും ഉപയോഗം പൂര്‍ണമായും ഒഴിവാക്കി മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറയ്ക്കും. ജൈവമാലിന്യം വളമാക്കി മാറ്റും.

അജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കും. കലക്ടറേറ്റ് മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍വരെ എല്ലാ ഓഫീസിലും ഈ പെരുമാറ്റച്ചട്ടം നടപ്പാക്കും. സ്ഥാപനമേധാവികള്‍ക്കാണ് ചുമതല. സ്ഥാപനങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍ ഹൗസ് കീപ്പിങ്, എസ്റ്റേറ്റ് ഓഫീസര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ജീവനക്കാര്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പൂര്‍ണമായും ഒഴിവാക്കണം. പൊതുചടങ്ങുകള്‍ക്കും പ്രചാരണങ്ങള്‍ക്കും തുണിബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവയേ ഉപയോഗിക്കാവൂ. ഓഫീസുകളില്‍ ശൗചാലയങ്ങളില്‍ ആവശ്യത്തിന് വെള്ളവും വെളിച്ചവും വൃത്തിയും ഉറപ്പാക്കണം. കമ്ബോസ്റ്റിങ് തുടങ്ങണം.

പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലേ ഭക്ഷണം എത്തിക്കാവൂ. അഴുകുന്നതും അഴുകാത്തതുമായ മാലിന്യം ശേഖരിക്കാനായി ഓഫീസുകളില്‍ പ്രത്യേക സംവിധാനം ഒരുക്കണം. ഓഫീസിനെ ഹരിത ഓഫീസായി നിലനിര്‍ത്താന്‍ പരിശ്രമിക്കും എന്ന് പ്രഖ്യാപിക്കുന്ന പ്രതിജ്ഞയും ഹരിത കേരളം മിഷന്‍ നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെയും മാലിന്യനിര്‍മാര്‍ജനത്തിന്റെയും സന്ദേശം വിദ്യാലയങ്ങളിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇതിനായി സര്‍ക്കാര്‍ സ്‌കൂളിലും കോളേജുകളിലും സര്‍വകലാശാലകളിലും പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here