കഴിഞ്ഞ വര്‍ഷം ഉംറ തീര്‍ഥാടനം നിര്‍വഹിച്ചത് 1.9 കോടി പേര്‍

0
268

മക്ക(www.mediavisionnews.in): കഴിഞ്ഞ വര്‍ഷം ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ തീര്‍ഥാടകരുടെ എണ്ണം 1.9 കോടി. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരമാണിത്.

2017ല്‍ 19,079,306 തീര്‍ഥാടകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രാജ്യത്തെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഉംറ തീര്‍ഥാടകാരില്‍ 12,547,232 പേര്‍ വിദേശ തീര്‍ഥാടകരും ബാക്കി 6,532,074 തീര്‍ഥാടകര്‍ സൗദിക്കകത്തു നിന്നുള്ളവരുമാണ്. തദ്ദേശീയ തീര്‍ഥാടകരില്‍ 46.9 ശതമാനം സൗദികളും 53.1 ശതമാനം സൗദിക്കകത്തുള്ള വിദേശികളുമാണ്.

മക്കയിലെത്തിയ ഉംറ തീര്‍ഥാടകാരില്‍ 64.3 ശതമാനം പേരും പുരുഷ തീര്‍ഥാടകരും 35.7 വനിതാ തീര്‍ഥാടകരുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകരെത്തിയത് വിശുദ്ധ റമദാനിലാണ്. ആകെ തീര്‍ഥാടകരുടെ 53.6 ശതമാനവും എത്തിയത് റമദാനിലാണെന്നാണ് കണക്ക്. വിദേശ തീര്‍ഥാടകരില്‍ 62.5 ശതമാനവും എത്തിയത് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. രണ്ടാം സ്ഥാനം മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിനാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 25.7 ശതമാനം വിദേശ ഉംറ തീര്‍ഥാടകരാണ് ഇതുവഴി തീര്‍ഥാടനത്തിനായെത്തിയത്.

വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഉംറ തീര്‍ഥാടകരുടെ എണ്ണം 2030 ഓടെ അഞ്ചിരട്ടിയായി ഉയര്‍ത്തുന്നതിനാണ് സൗദി വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 2030 ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. സാമ്ബത്തിക മേഖലയില്‍ എണ്ണയെ മാത്രം ആശ്രയിക്കുന്നത് നിര്‍ത്തി മറ്റ് സാമ്ബത്തിക സ്രോതസ്സുകള്‍ കണ്ടെത്തുകയെന്നതാണ് വിഷന്‍ 2030 പ്രധാനമായും ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here