ആർ എസ് എസ് വേദി പങ്കിട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. മഅദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കിൽ വി ഡി സതീശൻ ആർ എസ് എസിന്റെ വേദി പങ്കിട്ടതിൽ തെറ്റില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരിടി നിലപാട് വ്യക്തമാക്കിയത്. തനിക്ക് ആർ എസ് എസും ബി ജെ പിയുമായ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടെന്നും പിണറായി വിജയൻ മോദിയെ കാണാൻ പോകുന്നതുപോലെ പരസ്‌പരം ബന്ധപ്പെടാതെ മുന്നോട്ട് പോവാൻ പറ്റാത്ത സാഹചര്യങ്ങളിൽ താൻ അവരെയും അവർ തന്നെയും കാണാൻ വരാറുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എനിക്ക് ഒരു പാട് ആർ എസ് എസും ബി ജെ പിയുമായയും സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്… പിണറായി വിജയൻ മോദിയെ കാണാൻ പോകുന്നതുപോലെ പരസ്‌പരം ബന്ധപ്പെടാതെ മുന്നോട്ട് പോവാൻ പറ്റില്ല എന്ന് തോന്നുന്ന സന്ദർഭങ്ങളിൽ ഞാൻ അവരെയും അവർ എന്നെയും കാണാൻ വരാറുണ്ട്…
ഒരിക്കൽ ഒരു ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലം വേദിയിലും പോയിട്ടുണ്ട്… അന്ന് ശ്രീകൃഷ്ണന്റെ കറുത്ത നിറത്തിന്റെയും യാദവ കുലത്തിന്റെ ദളിത് രാഷ്ട്രിയത്തെപറ്റിയുമാണ് സംസാരിച്ചത്… ആരും എന്നെ വിലക്കിയിട്ടില്ല… ടി പിചന്ദ്രശേഖരന്റെയും ജയകൃഷണൻമാഷിന്റെയും കൊലപാതകങ്ങൾക്കുശേഷം എത്രയോ സി പി എം വേദികളിൽ പങ്കെടുത്തിട്ടുണ്ട്…സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരഞ്ഞെടുപ്പ് കാലത്ത് സുകുമാരൻനായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്‌ലിയാരെയും കാണാൻ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കിൽ, മഅദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കിൽ വി ഡി സതീശൻ ആർ എസ് എസിന്റെ വേദി പങ്കിട്ടെതിൽ ഒരു തെറ്റുമില്ല എന്നാണ് ഞാൻ കരുതുന്നത്…
വി ഡി സതീശൻ പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുമുണ്ട്…ബി ജെ പിയെ ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ് …അല്ലാതെ അവർ സായുധ വിപ്ലവം നടത്തി അധികാരത്തിൽ എത്തിയതല്ല …നിങ്ങൾക്ക് നിങ്ങളുടെ രാഷ്ട്രിയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികൾ പങ്കിടുന്നതിൽ എന്താണ് തെറ്റ് ?..അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വർഗ്ഗീയതയാണ്…നമ്മുടെ പ്രതിജ്ഞ തന്നെ അങ്ങിനെയല്ലെ…ഇന്ത്യ എന്റെ രാജ്യമാണ്…എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്..പിന്നെ എന്താണ് പ്രശ്നം…