ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ ഘോഷയാത്രയിലുണ്ടായ സംഘർഷത്തിൽ പ്രതിയാക്കപ്പെട്ടയാൾ കോടതിയിലേക്ക് പോയത് ‘പുഷ്‌പ’ സ്‌റ്റൈൽ അനുകരിച്ച്. അല്ലു അർജുൻ ചിത്രമായ പുഷ്‌പയിൽ അല്ലു അവതരിപ്പിച്ച പുഷ്‌പരാജ് താടി തടവുന്ന തരത്തിൽ ക്യാമറകളെ നോക്കി ചിരിച്ചാണ് ഘോഷയാത്രക്കിടയിൽ ആക്രണം കാട്ടിയയാൾ കോടതിയിലേക്ക് പോയത്.
ഡൽഹിയിലെ ജഹാംഗീർപുരിയിലെ ആക്രമണത്തിൽ പൊലീസിനുൾപ്പടെ പരിക്കേറ്റിരുന്നു. സംഭവത്തിൽ ഇതുവരെ 21 പേരെ അറസ്‌റ്റ് ചെയ്‌തു. 14 പ്രതികളെ ഡൽഹി രോഹിണി കോടതിയിൽ ഹാജരാക്കി. ഇതിൽ 12 പേരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. കലാപത്തിൽ പ്രധാന പ്രതികളായ അൻസാർ, അസ്‌ലം എന്നിവരെ ഒരു ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിലും വിട്ടു.
ഈ പ്രതികളിൽ അൻസാറാണ് പുഷ്‌പ സ്‌റ്രൈൽ കാട്ടിയത്. ഘോഷയാത്ര കടന്നുവരുന്നു എന്ന് തലേന്ന് മാത്രമാണ് പ്രതികൾ മനസിലാക്കിയത്. തുടർന്ന് ഗൂഢാലോചന നടത്തി ആക്രമണം സംഘടിപ്പിക്കുകയായിരുന്നെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.