നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി; സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി പൊലീസ്

0
213

മുംബൈ: മഹാരാഷ്ട്രയിലെ പിമ്പാരി ചിഞ്ചാവദ് പ്രദേശത്ത് നാല് മാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ സിനിമാ കഥയെ വെല്ലുന്നതാണ്. ബോളിവുഡ് ചിത്രത്തേക്കാള്‍ നാടകീയമായിരുന്നു തട്ടിക്കൊണ്ടുപോകലും തുടർ സംഭവങ്ങളും.

പിമ്പാരി ചിഞ്ചാവദ് സ്വദേശിയായ രാജേന്ദ്ര പ്രഭാകര്‍ നാഗ്പുരെയാണ് സംഭവത്തിലെ കേന്ദ്ര കഥാപാത്രം. അദ്ദേഹത്തിന്റെ നാലുമാസം പ്രായമുള്ള മകളെ ഫെബ്രുവരി 17 നാണ് തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ ജോലിക്ക് വന്ന റാണി എന്ന വീട്ടുജോലിക്കാരി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായാണ് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്. ചകന്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇതിനെ തുടര്‍ന്ന് നൂറോളം സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതുവഴി പൊലീസിന് പ്രധാന തുമ്പ് ലഭിക്കുകയും ചെയ്തു. റാണി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ചില പ്രധാന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് റാണിയെ പിന്തുടര്‍ന്ന പൊലീസ് കുട്ടിയെ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള അംബെജോഗായിയിലെ കുട്ടാര്‍ വിഹാറില്‍ നിന്ന് രക്ഷപ്പെടുത്തി.
ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് ഇങ്ങനെയാണ്, പൂനെയില്‍ ജോലി ചെയ്യുകയായിരുന്നു റാണി യാദവ്. ഗര്‍ഭിണിയായിരിക്കെ ഏഴാം മാസത്തില്‍ റാണിയുടെ ഗര്‍ഭം അലസിപ്പോയി. ഇതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാരെ ഭയന്ന റാണി ഒരു കുഞ്ഞിനെ തട്ടിയെടുക്കാനുള്ള പുതിയ പദ്ധതികള്‍ മെനഞ്ഞു.
അങ്ങനെ നവജാത ശിശുക്കളെ നോക്കാനുള്ള വീടുകള്‍ തേടിയ റാണി രാജേന്ദ്ര നാഗ്പുരെയുടെ വീട്ടിലെത്തി. കുറച്ച് ദിവസം വീട്ടില്‍ ജോലി ചെയ്ത ശേഷം റാണി കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഭര്‍ത്താവിന്റെ ഗ്രാമത്തിലേയ്ക്കാണ് റാണി കുഞ്ഞുമായി കടന്നത്.
പരാതിക്കാരും യഥാര്‍ത്ഥ മാതാപിതാക്കളല്ല

കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശേഷം പൊലീസ് പരാതിക്കാരന്റെ അടുത്തെത്തി. ഈ കഥയ്ക്ക് മറ്റൊരു ട്വിസ്റ്റ് ഉണ്ടെന്ന് അപ്പോഴാണ് പൊലീസിന് മനസ്സിലായത്. ദമ്പതികളെ കണ്ടതോടെ കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളല്ല ഇവരെന്ന് പൊലീസിന് മനസ്സിലായി. ചോദ്യം ചെയ്യലിനൊടുവില്‍ കുഞ്ഞ് തങ്ങളുടേതല്ലെന്ന് ഇവര്‍ സമ്മതിച്ചു. പൂനെയിലെ ദമ്പതികളില്‍ നിന്നാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് പരാതിക്കാര്‍ പൊലീസിന് മൊഴി നല്‍കി.

യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കായി തിരച്ചില്‍

ഇപ്പോള്‍ പൊലീസ് കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കായാണ് തിരച്ചില്‍ നടത്തുന്നത്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി കുഞ്ഞിനെ പ്രസവിച്ചെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇത് മറയ്ക്കാനായാണ് അവര്‍ ജനിച്ചയുടനെ കുട്ടിയെ വളര്‍ത്താനായി നാഗ്പൂരിലെ ദമ്പതികള്‍ക്ക് കൈമാറിയത്. ദത്തെടുക്കുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍, കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here