സർദാർ പട്ടേലിനെ വെട്ടി; മൊട്ടേര സ്റ്റേഡിയത്തിന് ഇനി മോദിയുടെ പേര്

0
287

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ മൈതാനത്തിന്‍റെ പേര് മാറ്റി. നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് മൊട്ടേറ ഇനി അറിയപ്പെടുക. 1,10,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പിങ്ക് പന്തില്‍ തുടങ്ങും.

പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് നവീകരിച്ച ക്രിക്കറ്റ് സ്റ്റേഡിയം രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബിസിസിഐ സെക്രട്ടറി ജെയ് ഷാ എന്നിവര്‍ സന്നിഹിതരായി. കഴിഞ്ഞ മാസം രണ്ട് തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക് ചടങ്ങില്‍ പങ്കെടുക്കാനായില്ല.

തൊണ്ണൂറായിരം പേര്‍ക്ക് ഇരിപ്പിടമുള്ള വിഖ്യാത മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് കപ്പാസിറ്റിയുടെ കാര്യത്തില്‍ അഹമ്മദാബാദ് സ്റ്റേഡിയം മറികടന്നിരിക്കുന്നത്. നാല് ഡ്രസിംഗ് റൂം അടക്കമുള്ള സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നു. ആകെ കപ്പാസിറ്റിയുടെ 50 ശതമാനം(55,000) പേര്‍ പിങ്ക് ബോള്‍ ടെസ്റ്റ് കാണാനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരം ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും.

ഇന്ത്യ വേദിയാവുന്ന രണ്ടാമത്തെ മാത്രം പകല്‍-രാത്രി ടെസ്റ്റാണിത്. മൊട്ടേറയിൽ ഇറങ്ങുമ്പോൾ ജയം മാത്രമല്ല ടീം ഇന്ത്യയുടെ ലക്ഷ്യം. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കൂടി കോലിപ്പട നോട്ടമിടുന്നുണ്ട്. ഓരോ ടെസ്റ്റ് ജയിച്ച് ഇന്ത്യയും ഇംഗ്ലണ്ടും നാല് മത്സരങ്ങളുടെ പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്. പരമ്പര 2-1നോ 3-1നോ നേടിയാൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തും. ഇംഗ്ലണ്ടിന് ഇനിയുള്ള രണ്ട് ടെസ്റ്റും ജയിച്ചാലേ സാധ്യതയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here