അധികം കണ്ടെത്തേണ്ടത് 14 സീറ്റ്; സി.പി.എം. മത്സരിക്കുന്ന സീറ്റ് കുറയും

0
158

തിരുവനന്തപുരം:  സി.പി.എം. മത്സരിക്കുന്ന സീറ്റുകള്‍ ഇത്തവണ കുറയും. കഴിഞ്ഞ തവണ സ്വതന്ത്രര്‍ ഉള്‍പ്പടെ 90 സീറ്റിലാണ് സി.പി.എം. മത്സരിച്ചത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും എല്‍.ജെ.ഡിയും മുന്നണിയിലേക്ക് വന്നതോടെ കുറഞ്ഞത് 14 സീറ്റുകളെങ്കിലും അധികമായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സി.പി.എമ്മും സി.പി.ഐക്കും പുറമെ ഘടകകക്ഷികളും സീറ്റ് വിട്ടു നല്‍കേണ്ടിവരും.

ജനാധിപത്യ കേരള കോണ്‍ഗ്രസിന് കഴിഞ്ഞ തവണ നല്‍കിയ നാല് സീറ്റുകളില്‍ മൂന്നെണ്ണവും ഇത്തവണ സി.പി.എം. തിരിച്ചെടുത്തേക്കും. ആന്റണി രാജുവിന് മാത്രമായിരിക്കും സീറ്റുണ്ടാകുക. മിക്കവാറും അത് തിരുവനന്തപുരം സീറ്റ് തന്നെയാകും.

സ്‌കറിയ തോമസ് വിഭാഗത്തിന് നല്‍കിയ കടുത്തുരുത്തി ജോസ് പക്ഷത്തിന് നല്‍കും. മാണി സി. കാപ്പന്‍ വിട്ടുപോയതോടെ എന്‍.സി.പിക്ക് രണ്ട് സീറ്റ് മാത്രമേ ഇത്തവണ നല്‍കാനിടയുള്ളൂ. എലത്തൂരില്‍ എ.കെ. ശശീന്ദ്രനും കുട്ടനാട്ടില്‍ തോമസ് കെ. തോമസിനും മാത്രമാകും മുന്നണി സീറ്റ് നല്‍കുക. കോട്ടയ്ക്കല്‍ സീറ്റും സി.പി.എം. ഏറ്റെടുക്കും.

ജെ.ഡി.എസ്സിനും കഴിഞ്ഞ തവണത്തെ അഞ്ച് സീറ്റ് ഇത്തവണ നല്‍കിയേക്കില്ല. ഘടകക്ഷികളില്‍ നിന്ന് കഴിഞ്ഞ തവണ സി.പി.എം. 90 സീറ്റിലും സി.പി.ഐ. 27 സീറ്റിലുമാണ് മത്സരിച്ചത്. കഴിഞ്ഞ തവണ മൂന്നു സീറ്റില്‍ മത്സരിച്ച ഐ.എന്‍.എല്ലിന്‌ ഇത്തവണ ഒരു സീറ്റ്, അല്ലെങ്കില്‍ പരമാവധി രണ്ട് സീറ്റ് മാത്രമേ നല്‍കാനിടയുള്ളൂ.

ഘടകകക്ഷികളില്‍നിന്ന് എട്ട് സീറ്റ് ഏറ്റെടുക്കുകയും ബാക്കി ആറ് സീറ്റ് സി.പി.എമ്മും സി.പി.ഐയും വിട്ടുനല്‍കുകയും ചെയ്യാനാണ് സാധ്യത. ഇതില്‍ സി.പി.എം. മത്സരിക്കുന്ന സീറ്റ് നാലെണ്ണം കുറയും. സി.പി.ഐ. ഇത്തവണ 25 സീറ്റില്‍ മാത്രമേ മത്സരിക്കാനിടയുള്ളൂ.

സി.എം.പി. മത്സരിച്ച ചവറയുടെ കാര്യത്തില്‍ തീരുമാനമായില്ല. കണ്ണൂരില്‍ കടന്നപ്പള്ളി മത്സരിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എസ്സിനും സീറ്റുണ്ടാവില്ല. ഐ.എന്‍.എല്ലിന്‌ കാസര്‍കോട് സീറ്റ് തുടര്‍ന്നും നല്‍കും. രണ്ടാമതൊരു സീറ്റ് നല്‍കിയാല്‍ അത് വള്ളിക്കുന്നായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here