കടലിൽ വലയെറിഞ്ഞത് നിരാശയോടെ; മത്സ്യതൊഴിലാളിക്ക് കിട്ടിയത് കോടികൾ മൂല്യമുള്ള അപൂർവ മുത്ത്

0
245
തായ് ലന്റിലെ മത്സ്യതൊഴിലാളിയായ ഹചായ് നിയോംഡെക്ക ഏറെ നിരാശയോടെയാണ് കഴിഞ്ഞ ദിവസം കടലിൽ ഇറങ്ങിയത്. ഏറെ നേരമായി വലയെറിഞ്ഞിട്ടും കാര്യമായൊന്നും കിട്ടിയില്ല, ഇനിയെന്തു ചെയ്യും.

ഇനി മീനിനെ നോക്കിയിട്ട് കാര്യമില്ല, അൽപ്പം കക്ക പറിക്കാമെന്ന് തീരുമാനിക്കുമ്പോൾ ജീവിതം മാറ്റിമറിക്കുന്ന തീരുമാനമായിരിക്കും അതെന്ന് മുപ്പത്തിയേഴുകാരനായ ഹചായ് ഒരിക്കലും കരുതിക്കാണില്ല. തായ് ലന്റിലെ സി തമ്മരാറ്റ് പ്രവശ്യയിൽ നിന്നുള്ള ഹചായ് കുടുംബാംഗങ്ങൾക്കൊപ്പമാണ് കക്ക പറിക്കാൻ കടലിൽ പോയത്.

ആവശ്യത്തിന് കക്കയൊക്കെ പറിച്ചു, അപ്പോഴാണ് മൂന്ന് കക്കചിപ്പികൾ ഒന്നിച്ച് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് ഹചായിയുടെ കണ്ണിൽ പെട്ടത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിനാൽ ഉള്ളിൽ കാര്യമായി ഒന്നുമുണ്ടാകില്ലെന്ന് അറിയാമെങ്കിലും ഹചായ് അതും കൂടി എടുത്ത് തന്റെ കുട്ടയിലേക്ക് ഇട്ടു.

വീട്ടിലെത്തി, കക്കകൾ വൃത്തിയാക്കാൻ ഹചായ് തന്റെ പിതാവ് ബാംഗ്മാഡിനെ ഏൽപ്പിച്ചു. ഓരോ കക്കയും വൃത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഹചായിയുടെ പിതാവിന്റെ കണ്ണിൽ അത് പെട്ടത്. മൂന്ന് ചിപ്പികൾ ഒന്നിച്ചുള്ള കക്ക തുറന്നപ്പോൾ ഓറഞ്ച് നിറത്തിലുള്ള മനോഹരമായ ഒരു മുത്ത് ഉള്ളിലിരുന്ന് തിളങ്ങുന്നു.

ഉടനെ തന്നെ മകനേയും ഭാര്യയേും കൊച്ചുമക്കളേയുമെല്ലാം ബാംഗ്മാഡ് വിളിച്ചു കൂട്ടി. കടലിനെ നന്നായി അറിയുന്ന ബാംഗ്മാന് തന്റെ കയ്യിലിരുന്ന് തിളങ്ങുന്നത് വെറുമൊരു കല്ല് അല്ലെന്ന് ആദ്യമേ മനസ്സിലായിരുന്നു. തുടർന്ന് മുത്തിന്റെ ഭാരം നോക്കി. കൃത്യം 7.68 ഗ്രാം.

കടലിലെ കക്കളിൽ നിന്ന് പലപ്പോഴും മുത്തുകൾ ലഭിക്കുന്നത് മലയാളികൾക്കും പരിചയമുള്ള കാര്യമാണല്ലോ, കല്ലുമ്മക്കായ അല്ലെങ്കിൽ കടുക്ക എന്നറിയപ്പെടുന്ന മലയാളികളുടെ ഇഷ്ടഭക്ഷണം അറിയില്ലേ. കടലിൽ നിന്നും ലഭിക്കുന്ന കല്ലുമ്മക്കായ വൃത്തിയാക്കുമ്പോൾ ഉള്ളിൽ ചിലപ്പോൾ ഒരു മുത്ത് കിട്ടാറുണ്ട്. ഈ മുത്തിന് വലിയ മൂല്യമൊന്നുമില്ലെങ്കിലും പലരും ഇത് സൂക്ഷിച്ചു വെക്കാറുമുണ്ട്.

എന്നാൽ, ഹചായിക്ക് കിട്ടിയത് വെറുമൊരു മുത്തായിരുന്നില്ല, അടുത്ത ദിവസം വിപണിയിൽ പോയി മൂല്യം അന്വേഷിച്ചപ്പോഴാണ് താനൊരു കോടീശ്വരനായി മാറിയെന്ന സത്യം ഈ മത്സ്യതൊഴിലാളി അറിയുന്നത്.

അപൂർവമായ ഓറഞ്ച് മെലോ പേൾ എന്നറിയപ്പെടുന്ന മുത്താണ് ഹചായിക്ക് ലഭിച്ചിരിക്കുന്നത്. മെലോ മെലോ എന്നറിയപ്പെടുന്ന കക്കയുടെ ഷെല്ലിനുള്ളിൽ രൂപംകൊള്ളുന്ന വളരെ വിലയേറിയതും അപൂർവവുമായ മുത്തായിരുന്നു ഹചായിയുടെ കയ്യിൽപെട്ടത്.

രണ്ടര കോടിയിലേറെ വില വരും ഒരു മെലോ പേളിന്. ഹചായിയുടെ കയ്യിലുള്ള മുത്തിന് നല്ല വലുപ്പവുമുള്ളതിനാൽ വില ഇനിയും കൂടും. അപൂർവ മുത്ത് ലഭിച്ചതിനെ കുറിച്ച് ഹചായ് പറഞ്ഞത് ഇങ്ങനെയാണ്,

“ദിവസങ്ങൾക്ക് മുമ്പൊരു ഞാനൊരു വിചിത്രമായ സ്വപ്നം കണ്ടിരുന്നു. വെളുത്ത താടിയും വെള്ള വസ്ത്രവും ധരിച്ച ഒരു അപ്പൂപ്പൻ എന്റെ സ്വപ്നത്തിൽ വന്നു. എന്നോട് കടൽക്കരയിലേക്ക് വരണമെന്നും അവിടെ വെച്ചൊരു സമ്മാനം തരാമെന്നും അദ്ദേഹം പറഞ്ഞു”. ശരിക്കും സ്വപ്നം യാഥാർത്ഥ്യമാകുന്നത് ഇങ്ങനെയാണെന്ന് വിശ്വാസം വരാതെ ഹചായി പറയുന്നു.

ഏറ്റവും കൂടിയ വിലയ്ക്ക് തന്നെ മുത്ത് വിൽക്കാനാണ് ഹചായിയുടെ തീരുമാനം. പണം തന്റെ ജീവിതം മാറ്റില്ലെങ്കിലും തന്റെ വിധി മാറ്റിയെഴുതുമെന്നും ഈ മത്സ്യതൊഴിലാളി പറയുന്നു. കുടുംബത്തിന് കുറച്ചുകൂടി മെച്ചപ്പെട്ട നിലയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാം എന്നതാണ് ഹചായിയുടെ ഏറ്റവും വലിയ സന്തോഷം.

ദാരിദ്ര്യത്തിൽ നിന്നും കഷ്ടപ്പാടിൽ നിന്നും തന്നെയും കുടുംബത്തേയും സഹായിക്കാനായി സ്വപ്നത്തിൽ എത്തിയ വൃദ്ധനേയും ഹചായി ഓർമിക്കുന്നു.

അപൂർവ മുത്ത് കൈവശമുള്ള ഹചായിയെ തേടി വൻ സമ്പന്നർ വരെ അദ്ദേഹത്തിന്റെ കുടിലിന് മുന്നിൽ എത്തി എന്നതാണ് മറ്റൊരു കാര്യം. രണ്ട് മൂന്ന് പേർ മുത്തിന് വേണ്ടി വന്നെങ്കിലും അവർ വാഗ്ദാനം ചെയ്ത പണം പോര എന്ന നിലപാടാണ് ഹചായിക്കും കുടുംബത്തിനും ചൈനയിൽ നിന്നുള്ള ഒരു വ്യവസായി വാഗ്ദാനം ചെയ്ത പണത്തിന് മുത്ത് നൽകാമെന്ന തീരുമാനത്തിലാണ് ഹചായി.

LEAVE A REPLY

Please enter your comment!
Please enter your name here