ചെന്നൈ: അടച്ചിട്ട വീട്ടിനുള്ളിൽ ഒരു സ്ത്രീയും പുരുഷനും ഒറ്റക്കായാൽ അവർക്കിടയിൽ അവിഹിത ബന്ധം നടന്നതായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം ധാരണകൾ വെച്ച് അച്ചടക്ക നടപടി സ്വീകരിക്കാനോ ശിക്ഷ വിധിക്കാനോ പാടില്ലെന്നും ജസ്റ്റീസ് ആർ സുരേഷ് കുമാർ വ്യക്തമാക്കി.
ഒരു വനിത കോൺസ്റ്റബിളിനൊപ്പം അടച്ചിട്ട വീട്ടിൽ ഒറ്റക്കു കണ്ടെത്തിയതിെൻറ പേരിൽ ആംഡ് റിസർവ്ഡ് പൊലീസ് കോൺസ്റ്റബിളിനെ സർവീസിൽനിന്ന് പുറത്താക്കിയ കേസ് പരിഗണിക്കവെയായിരുന്നു കോടതി ഇടപെടൽ. സർവീസിൽനിന്ന് പുറത്താക്കിയ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.
1998ലാണ് കോൺസ്റ്റബൾ കെ. ശരവണ ബാബുവിനെ വനിത കോൺസ്റ്റബിളിനൊപ്പം കണ്ടത്. അയൽവാസികൾ വീട്ടിലെത്തിയപ്പോൾ അടച്ചിട്ട നിലയിൽ കണ്ടതാണ് പ്രശ്നമായത്. തൊട്ടുചേർന്നുള്ള സ്വന്തം വീട്ടിെൻറ താക്കോൽ ചോദിച്ച് വന്നതാണ് താൻ എന്നായിരുന്നു വനിത കോൺസ്റ്റബിളുടെ മറുപടി. ഇരുവരും സംസാരിച്ചുനിൽക്കുന്നത് കണ്ട ചിലർ പുറത്തുനിന്ന് കുറ്റിയിട്ട ശേഷം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ ആരോപണത്തെ സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചിരുന്നില്ല.