തെരഞ്ഞെടുപ്പ് അടുക്കുന്നു; സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് പദ്ധതി അട്ടിമറിക്കാൻ ശ്രമം നടന്നേക്കാം; ജീവനക്കാർക്ക് സപ്ലൈകോ ജനറൽ മാനേജരുടെ മുന്നറിയിപ്പ്

0
133

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കാമെന്ന മുന്നറിയിപ്പ് ജീവനക്കാർക്ക് നൽകി സപ്ലൈകോ ജനറൽ മാനേജർ. ഭക്ഷ്യകിറ്റ് വിതരണത്തിനായി ജീവനക്കാർക്ക് നൽകിയ മാർഗനിർദേശത്തിലാണ് ജനറൽ മാനേജർ ആർ രാഹുൽ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കോവിഡ് ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം കഴിഞ്ഞ ഡിസംബറിൽ വീണ്ടും നീട്ടുകയും തുടർന്ന് ഏപ്രിൽ വരെയാക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ സൗജന്യ ഭക്ഷ്യകിറ്റ് രണ്ടാംഘട്ട വിതരണ തയ്യാറെടുപ്പിനിടെയാണ് സപ്ലൈകോയുടെ മുന്നറിയിപ്പ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ വിജയം സമ്മാനിക്കാൻ കാരണമായവയിൽ ഒന്ന് ലോക്ക്ഡൗൺ കാലത്തുപോലും പട്ടിണി കിടക്കാൻ സർക്കാർ ജനങ്ങളെ അനുവദിച്ചില്ല എന്നതുതന്നെയായിരുന്നു. പ്രതിസന്ധിക്കാലത്ത് പെൻഷനും ഭക്ഷ്യക്കിറ്റും ഓരോ വീട്ടിലുമെത്തിയത് വലിയ സഹായമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വരുന്ന തെരഞ്ഞെടുപ്പിലും ഭക്ഷ്യക്കിറ്റ് വലിയ സ്വാധീന ശക്തിയായേക്കാമെന്ന വിലയിരുത്തലുള്ളത്.

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാലുമാസം കൂടി നീട്ടാൻ തീരുമാനിച്ചിരിക്കുന്ന സർക്കാർ തീരുമാനത്തെ തുരങ്കം വയ്ക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടർന്നാണ് കത്തിൽ തന്നെ സപ്ലൈകോ മുന്നറിയിപ്പ് നൽകിയതെന്നാണ് സൂചന. ഭക്ഷ്യക്കിറ്റ് വിതരണം അവതാളത്തിലാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും ശ്രമം നടത്താൻ സാധ്യതയുള്ളതിനാൽ ജീവനക്കാർ ജാഗ്രത പാലിക്കണമെന്നാണ് കത്തിൽ ജനറൽ മാനേജർ പറയുന്നത്.

ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം, കൃത്യമായി പാക്ക് ചെയ്ത സമയബന്ധിതമായി റേഷൻ കടകളിൽ എത്തിക്കാനാണ് നിർദേശം. സപ്ലൈകോ ടെണ്ടർ വഴി വാങ്ങുന്ന സാധനങ്ങളിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പ്രാദേശികമായി ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ റീജണൽ മാനേജർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. സാധനങ്ങൾ വാങ്ങുന്നതിൽ കാലതാമസം വരുത്താനോ റേഷൻ കടകളിൽ കിറ്റ് എത്തിക്കുന്നതിൽ അട്ടിമറി നടത്താനോ സാധ്യത മുന്നിൽ കണ്ടാണ് ജനറൽ മാനേജർ രാഹുലിന്റെ മുന്നറിയിപ്പെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here