നാഗർകോവിൽ : തക്കലയിൽ പൊലീസ് ചമഞ്ഞ് ജുവലറി ജീവനക്കാരുടെ കയ്യിൽ നിന്ന് 80 ലക്ഷം തട്ടിയെടുത്തു. 24 മണിക്കൂറിനുള്ളിൽ അഞ്ച് അംഗ സംഘം അകത്തായി.
നെയ്യാറ്റിൻകര കൃഷ്ണൻ കോവിൽ ജംഷനിലെ കേരള ഫാഷൻ ജ്വല്ലറി നടത്തുന്ന സമ്പത്ത് ഇന്നലെ ഉച്ചക്ക് കടയിലെ ജീവനക്കാരായ ശ്രീജിത്ത്, അമർ, ഗോബകുമാർ (ഡ്രൈവർ) എന്നിവരുടെ കൈവശം ഒന്നര കിലോ സ്വർണം തിരുനെൽവേലി സ്വദേശിക്ക് കൈമാറി പണം വാങ്ങി വരാൻ ഏല്പിച്ചു. തുടർന്ന് കടയിൽ നിന്ന് ഒന്നരകിലോ സ്വർണവുമായി ഉച്ചക്ക് നാഗർകോവിലിൽ എത്തിയ ഇവർ തിരുനെൽവേലി സ്വദേശിക്ക് സ്വർണം കൈമാറിയ ശേഷം 76,40,000 രൂപയുമായി കാറിൽ തിരികെ വരുമ്പോൾ കുമാരകോവിൽ ജംഗ്ഷനിൽ പൊലീസ് വേഷത്തിൽ റോഡരികിൽ നിന്ന മോഷണ സംഘം വണ്ടി തടഞ്ഞുനിർത്തുകയും ഹവാല പണം കൊണ്ട് പോകുന്നതായി വിവരം ലഭിച്ചതായി അറിയിക്കുകയും ചെയ്തു.
തുടർന്ന് കാറിൽ പരിശോധന നടത്തിയ സംഘം പണം കൈക്കലാക്കിയ ശേഷം തക്കല പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. തക്കല സ്റ്റേഷനിലെത്തിയപ്പോഴാണ് പണം കൊണ്ടുപോയത് മോഷണ സംഘമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ, തക്കല ഡി.എസ്. പി രാമചന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. തുടർന്ന് തക്കല ട്രെയിനിംഗ് എ. എസ്. പി സായി പ്രണിത്തിന്റെ നേതൃത്വത്തിൽ മൂന്ന് സ്പെഷ്യൽ ടീമുകളായി നടത്തിയ അന്വേഷത്തിലാണ് 24 മണിക്കൂറിനുള്ളിൽ അഞ്ച് അംഗ സംഘം അകത്തായത്. മുഖ്യസൂത്രക്കാരൻ ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തൊഴുകൽ, മാവർത്തല സ്വദേശി ഷണ്മുഖം നായരുടെ മകൻ ഗോപകുമാർ (37), ആനാവൂർ പാരക്കോണം സ്വദേശി കൃഷ്ണ കുമാറിന്റെ മകൻ സുരേഷ് കുമാർ (34), പെരുങ്കടവിള, രാഹുൽ ഭവൻ സ്വദേശി വിജയകുമാരൻ നായരുടെ മകൻ രാജേഷ് കുമാർ (41), കീഴാവൂർ സ്വദേശി സദാശിവന്റെ മകൻ സജിൻ കുമാർ (37), തൊഴുക്കൽ, മാവർ തല സ്വദേശി രാജന്റെ മകൻ അഖിൽ (29) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ആയിരുന്നു സംഭവം. തിരുവനന്തപുരം ജില്ലയിലെ പല സ്ഥലങ്ങളിൽ വച്ചാണ് പ്രതികൾ അറസ്റ്റിലാകുന്നത് . പ്രതികളിൽ നിന്ന് 76,03,000 രൂപയും കണ്ടെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.