ആഴക്കടലില്‍ ഇരുട്ടാണെന്ന് ആദ്യം പറഞ്ഞത് ഖുറാനിലെന്ന് അക്ബര്‍; അതിന് മുന്നേ ബൈബിളിലുണ്ടെന്ന് ജബ്ബാര്‍; ഇസ്ലാം-യുക്തിവാദ സംവാദത്തില്‍ ജയം അവകാശപ്പെട്ട് ഇരുവിഭാഗങ്ങളും

0
284

മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന ഇസ്ലാം-യുക്തിവാദ സംവാദത്തില്‍ ജയം അവകാശപ്പെട്ട് ഇരുവിഭാഗങ്ങളും. യുക്തിവാദി ഭാഗത്ത് നിന്ന് പ്രഭാഷകനും യുക്തിവാദി സംഘം നേതാവുമായ ഇഎ ജബ്ബാറും ഇസ്ലാം പക്ഷത്ത് നിന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എംഎം അക്ബറുമാണ് സംവാദത്തിനെത്തിയത്. ഏറെ കാലത്തെ വാദപ്രതിവാദങ്ങള്‍ക്കും സോഷ്യല്‍മീഡിയ യുദ്ധങ്ങള്‍ക്കും ഒടുവിലാണ് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ഇസ്ലാം യുക്തിവാദി സംവാദം നടന്നത്. ‘പ്രവാചകരുടെ കാലത്ത് അജ്ഞമായതും പിന്നീട് ശാസ്ത്രം കണ്ടെത്തിയതുമായ എന്തെങ്കിലും ഒരു കാര്യം മതഗ്രന്ഥമായ ഖുര്‍ആനില്‍ ഉള്ളതായി ബോധ്യപ്പെടുത്തിയാല്‍ മുസ്ലിം ആയിത്തീരാം’ എന്ന ഇഎ ജബ്ബാറിന്റെ വെല്ലുവിളിയാണ് സംവാദത്തിലേക്ക് വഴിതുറന്നത്.

ഇതിനിടെ ഇരുവിഭാഗവും സോഷ്യല്‍ മീഡിയയില്‍ പരസ്പരം പോര്‍വിളിച്ച് രംഗത്തെത്തി. അക്ബറിനെ സംവാദത്തിന് എത്തിക്കുന്നവര്‍ക്ക് മുപ്പത്തിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരം നടന്നു. പിന്നാലെ ജബ്ബാറിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി അക്ബര്‍ അറിയിച്ചു. തുടര്‍ന്ന് യുക്തിവാദി സംഘം തന്നെ സംവാദത്തിന്റെ സംഘാടനം ഏറ്റെടുത്തു. പരിപാടി നടത്തിപ്പിനെ കുറിച്ച് ഇരുകൂട്ടരും ഉന്നയിച്ച ചില തര്‍ക്കങ്ങള്‍ സമവായത്തിലെത്തിയതോടെ ഇന്ന് സംവാദം നിശ്ചയിക്കുകയായിരുന്നു.

ആദ്യം വിഷയാവതരണത്തിന് എത്തിയ ഇഎ ജബ്ബാര്‍ സംവാദത്തിന്റെയും തന്റെ വെല്ലുവിളിയുടെയും വിശദാംശങ്ങള്‍ പറഞ്ഞാണ് തുങ്ങിയത്. യമന്‍ സ്വദേശിയായ അബ്ദുല്‍ മജീദ് സിന്ദാനി എന്നയാളാണ് ഖുര്‍ആനെ ശാസ്ത്രവല്‍ക്കരിക്കുന്ന ഉദ്യമം തുടങ്ങി വെച്ചതെന്ന് വാദിച്ചു. ഭീകര സംഘടനയായ അല്‍ക്വയ്ദയുടെ സഹായമുള്‍പ്പടെ കിട്ടിയ ഇദ്ദേഹത്തിന്റെ ഈ ശ്രമത്തിന് പിന്നില്‍ ഗൂഢമായ താല്പര്യങ്ങള്‍ ഉണ്ടെന്നും ജബ്ബാര്‍ പറഞ്ഞുവെച്ചു.ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെയാണ് കേരളത്തിലേക്കും ഇത്തരം ആലോചനകള്‍ എത്തുന്നതെന്നും കേരളത്തിലാദ്യമായി ഇസ്ലാം-സയന്‍സ് കൂട്ടികെട്ടലിന് നേതൃത്വം കൊടുത്തത് സലഫികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

അക്ബര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്റെ വാദം വിശദീകരിച്ചു. ഖുര്‍ആന്‍ ഇരുപത്തിനാലാം അദ്ധ്യായം സൂറത്തുന്നൂര്‍ നാല്പതാം സൂക്തമാണ് അദ്ദേഹം ജബ്ബാറിന്റെ വെല്ലുവിളിക്ക് മുന്നില്‍ വെച്ചത്.”അല്ലെങ്കില്‍, ആഴക്കടലിലെ ഇരുട്ടുകള്‍ പോലെ, തിരമാലകള്‍ അതിനെ പൊതിയുന്നു;അതിന് മുകളില്‍ വീണ്ടും തിരമാല; അതിനുമീതെ കാര്‍മേഘം;അങ്ങനെ ഒന്നിനുമുകളില്‍ മറ്റൊന്നായി അനേകം ഇരുട്ടുകള്‍, തന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അയാള്‍ക്ക് കാണാന്‍ കഴിയുകയില്ല, അള്ളാഹു ആര്‍ക്ക് പ്രകാശം നല്‍കിയില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല. ‘ഈ സൂക്തത്തില്‍ പ്രതിപാധിക്കുന്ന ആശയം പ്രവാചകന്റെ കാലത്തെ ആളുകള്‍ക്ക് അജ്ഞമായിരുന്നുവെന്നും പിന്നീട് ശാസ്ത്രം ഇതിനെ കണ്ടെത്തിയെന്നുമായിരുന്നു അക്ബറിന്റെ വാദം. ഓഷ്യാനോ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ കടലില്‍ വിവിധ തരത്തിലാണ് ഇരുട്ട് രൂപ്പെടുന്നതെന്നും വളരെ ആഴത്തില്‍ സ്വന്തം ശരീരം പോലും കാണാനാകാത്തവണ്ണം ഇരുള്‍ മൂടുമെന്നും അദ്ദേഹം ചില പുസ്തകങ്ങളെയും ഗവേഷകന്മാരെയും ഉദ്ധരിച്ച് ഗ്രാഫിക്‌സ് സഹായത്തോടെ വിശദീകരിച്ചു. കടലിനുള്ളിലും തിരമാലകള്‍ ഉണ്ടാകുന്നെണ്ടെന്ന നാസ ഉള്‍പ്പടെയുള്ള ശാസ്ത്ര സംഘങ്ങളുടെ കണ്ടെത്തല്‍ ഖുര്‍ആനിലെ ഈ വാക്യത്തിന് ഉപോല്ബലകമാണെന്നും അക്ബര്‍ പറഞ്ഞു. ഇദ്ദേഹം 46 മിനിറ്റിലാണ് തന്റെ വിഷയാവതരണം അവസാനിപ്പിച്ചത്.

ശേഷമുള്ള 30 മിനിറ്റ് ഖണ്ഡനത്തിനുള്ള അവസരം ജബ്ബാറിനായിരുന്നു. എന്നാല്‍ അദ്ദേഹം അടുത്ത സെക്ഷനില്‍ അക്ബറിന്റെ വാദത്തിന് മറുപടിപറയാമെന്ന് അറിയിച്ച് ആ സമയവും ഇസ്ലാമും സയന്‍സും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് വിവിധ ഉദാഹരണങ്ങള്‍ മുന്നില്‍ വെച്ച് വിശദീകരിച്ചു. മുഹമ്മദ് വിളക്കാണെന്നും അള്ളാഹു പ്രകാശമാണെന്നും പറയുന്ന സൂക്തമാണ് താന്‍ ഖുര്‍ആനില്‍ കണ്ടെത്തിയ സത്യം. മുഹമ്മദില്‍ നിന്നാണ് അള്ളാഹു ഉണ്ടായി എന്നതിന്റെ തെളിവാണ് അതെന്നും ജബ്ബാര്‍ വ്യക്തമാക്കി. പിന്നീട് ഖണ്ഡനത്തിനെത്തിയ അക്ബറിന് മുന്‍പത്തെ ബാക്കി സമയവും ചേര്‍ത്ത് 44 മിനിറ്റ് അനുവദിച്ചിരുന്നു. താന്‍ മുന്നില്‍ വെച്ച തെളിവിന് ഈ സെക്ഷനില്‍ മറുപടി പറയാത്ത ജബ്ബാര്‍ ചര്‍ച്ചയുടെ ട്രാക്ക് മാറ്റുകയാണെന്ന് വിമര്‍ശിച്ചു. തുടര്‍ന്ന് അദ്ദേഹം സയന്‍സും ഇസ്ലാമും തമ്മിലുള്ള ബന്ധം വിശദമാക്കി.ഹൃദയത്തിന് മനസെന്ന സംജ്ഞയുമായി ബന്ധമുണ്ടെന്നും തലച്ചോറും ഹൃദയവും തമ്മില്‍ ചില ചിന്താപരമായ കാര്യങ്ങളില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പിന്നീടെത്തിയപ്പോഴാണ് ജബ്ബാര്‍ അക്ബറിന്റെ വാദത്തിനുള്ള മറുപടി വിശദീകരിച്ചത്. കടലിന്റെ ഉള്ളില്‍ ഇരുട്ടാണെന്ന് ആറാം നൂറ്റാണ്ടിലെ ജനങ്ങള്‍ക്ക് അറിയുമായിരുന്നു എന്നും പ്രവാചകന്റെ കാലത്ത് അതൊരു പുതിയ അറിവായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കടലില്‍ പ്രവാഹങ്ങള്‍ ഉള്ളതായി ബൈബിളില്‍ രേഖപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഖുര്‍ആന്‍ പുതിയൊരു ശാസ്ത്ര സത്യത്തെ വെളിവാക്കി എന്നത് അംഗീകരിക്കാനാവില്ലെന്നും ജബ്ബാര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹൃദയത്തിന് ചിന്തയുമായി ബന്ധമുണ്ടെന്ന അക്ബറിന്റെ വാദത്തിലും ജബ്ബാര്‍ മറുപടി പറഞ്ഞു. പിന്നീട് പകലും രാത്രിയും ഉണ്ടാകുന്നതെങ്ങനെ, ഖുര്‍ആനില്‍ പറഞ്ഞ ഭ്രൂണശാസ്ത്രം എന്നീ വിഷയങ്ങളിലും ഖണ്ഡന മണ്ഡനങ്ങള്‍ നടന്നു. 4 മണിക്കൂറിലേറെ നീണ്ട പരിപാടി ചോദ്യോത്തര വേളയ്ക്ക് ശേഷമാണ് സമാപിച്ചത്.

സംവാദം നടന്ന ഓഡിറ്റോറിയത്തില്‍ സുരക്ഷയ്ക്കായി പോലീസ് സന്നാഹവും ഉണ്ടായിരുന്നു. സംവാദം അവസാനിച്ചുവെങ്കിലും ജയം അവകാശപ്പെട്ട് ഇരുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് വാദപ്രതിവാദങ്ങള്‍ തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here