കുമ്പള: വീട്ടുവേല ചെയ്ത് ജീവിക്കുന്ന കർണാടക സ്വദേശിനിയായ അനാഥ വയോധികയുടെ ഒന്നേകാൽ ലക്ഷം രൂപയും ഇരുപത് പവനും ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. വർഷങ്ങളായി ഉപ്പളയിൽ വീട്ടുജോലികൾ ചെയ്തുവരുന്ന അനാഥയായ ജല്ലു എന്ന വയോധികയുടെ പണവും പണ്ടങ്ങളുമാണ് തട്ടിയെടുത്തത്. ഉപ്പള സ്വദേശിയായ അർശീദും ഭാര്യ ഉമൈബയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഇവർ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കർണാടക ബാങ്കിൽ ലോക്കറിൽ സൂക്ഷിച്ച സ്വർണം നിർബന്ധിച്ച് എടുപ്പിച്ച് അപഹരിക്കുകയായിരുന്നുവെന്നാണ് പരാതി. അനാഥയായ ഇവരെ സംരക്ഷിച്ച് കൊള്ളാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. തൻെറ തട്ടിയെടുത്ത സ്വർണവും പണവും തിരിച്ചുവാങ്ങിച്ച് ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നതായും നടപടിയുണ്ടായില്ലെന്നും വയോധിക പറയുന്നു.