ലൈംഗിക പീഡനം, നിർബന്ധിത വന്ധ്യംകരണം, പന്നിയിറച്ചി കഴിപ്പിക്കൽ; ചൈനയില്‍ മുസ്ലീങ്ങൾ നേരിടുന്നത് ക്രൂര പീഡനങ്ങള്‍

0
175

ചൈനയിൽ മുസ്ലീങ്ങൾ നേരിടുന്ന ക്രൂരപീഡനങ്ങളെ സംബന്ധിച്ച് കൂടുതൽ വെളിപ്പടുത്തലുകൾ. സൈറാഗുൽ സോത്ബെ എന്ന സ്ത്രീയാണ് കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനയിലെ ഷിൻജാംഗില്‍ ഉയ്ഗര്‍ മുസ്ലീങ്ങൾക്കായുള്ള ‘പുനർ വിദ്യാഭ്യാസ’ ക്യാമ്പ് എന്ന പേരിലെ തടവിൽ നിന്നും രണ്ടുവര്‍ഷം മുമ്പ് മോചിതയായ ഇവർ നിലവിൽ സ്വീഡനിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്.

താൻ തടവിലായിരുന്ന കാലത്ത് നേരിടേണ്ടി വന്ന ക്രൂര അതിക്രമങ്ങളെക്കുറിച്ചും അധിക്ഷേപങ്ങളെക്കുറിച്ച് അവർ നേരത്തെ തന്നെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. മർദ്ദനം, ലൈംഗിക പീഡനം, നിര്‍ബന്ധിത വന്ധ്യംകരണം തുടങ്ങിയ നടപടികൾ ഈ ക്യാമ്പിൽ അരങ്ങേറിയിരുന്നുവെന്നാണ് ഇവർ പുസ്തകത്തിലൂടെ പുറംലോകത്തെ അറിയിച്ചത്. ഇപ്പോള്‍ അൽജസീറ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് നേരിടേണ്ടി വന്ന ക്രൂരതയുടെ ബാക്കിവിവരങ്ങളും അവർ പങ്കുവച്ചത്.

ഉയ്ഗർ മുസ്ലീങ്ങളും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളും നേരിടേണ്ടി വന്ന അപമാനത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതായിരുന്നു ഇവരുടെ വെളിപ്പെടുത്തലുകൾ. ക്യാമ്പിലെ വാസത്തിനിടെ മുസ്ലീങ്ങൾക്ക് നിഷിദ്ധമായ പന്നിയിറച്ചി നിർബന്ധപൂർവം കഴിപ്പിക്കുമായിരുന്നു എന്നാണ് ഇവർ പറയുന്നത്. ‘മുസ്ലീങ്ങൾ വിശുദ്ധദിനമായി കണക്കാക്കുന്ന വെള്ളിയാഴ്ചകളിലാണ് പന്നിയിറിച്ചിയുമായി എത്തുക. അതിനുശേഷം ഇത് കഴിക്കാൻ നിർബന്ധിക്കും. ആരെങ്കിലും എതിർത്താൽ ക്രൂരശിക്ഷയാകും നേരിടേണ്ടി വരിക’ എന്നായിരുന്നു ഇവരുടെ വാക്കുകൾ.

‘മുസ്ലീം തടവുകാർക്ക് നാണക്കേടും കുറ്റബോധവും ഉണ്ടാക്കുന്നതിനായാണ് ഈ നയം രൂപകൽപ്പന ചെയ്‌തിരിക്കുന്നതന്ന്. പന്നി മാംസം കഴിക്കുമ്പോഴെല്ലാം തനിക്കുണ്ടായ വികാരങ്ങൾ വാക്കുകളിൽ വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. ഞാനൊരു വ്യത്യസ്ത വ്യക്തിയാണെന്ന് തോന്നി. ചുറ്റുമുള്ളതെല്ലാം ഇരുട്ടിലായി. ഇത് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു’. സോത്ബെ വ്യക്തമാക്കി.

തീവ്രവാദത്തെ പ്രതിരോധിക്കാൻ എന്ന പേരിൽ 2017 മുതലാണ് ചൈന നിരീക്ഷണം ശക്തമാക്കിയതും ക്യാപുകളുടെ ശൃംഖല തുറന്നതും. ഉയ്ഗർ ഉൾപ്പെടെ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ ചൈന നടത്തുന്ന അതിക്രമങ്ങൾക്കെതിരെ വിവിധ രാജ്യങ്ങള്‍ പരസ്യമായിതന്നെ പ്രതിഷേധം ഉയർത്തിയിട്ടും ഇവരുടെ നിലപാടിൽ മാറ്റമുണ്ടായിട്ടില്ല. ഇതിനിടെയാണ് ക്യാമ്പുകളിലെ പീഡനങ്ങള്‍ സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ എത്തുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here