തിരുവനന്തപുരം: തെക്കുക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോട് ചേർന്നു രൂപംകൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ന്യൂനമർദം ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറും. ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ഡിസംബർ രണ്ടോടെ തെക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട് തീരത്തേത്ത് പ്രവേശിച്ചശേഷം മാത്രമേ തീവ്രന്യൂനമർദം എത്രത്തോളം കേരളത്തെ ബാധിക്കുമെന്ന് അറിയാൻ സാധിക്കൂവെന്ന് കാലാവസ്ഥനിരീക്ഷകർ അറിയിച്ചു.
ചൊവ്വാഴ്ച മുതല്‍ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ നാളെ മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കെപ്പെടുത്തി. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ നാളെ രാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ് എന്നും നിര്‍ദ്ദേശമുണ്ട്..
ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ തെക്കൻ കേരളത്തിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവിൽ കാലവസ്ഥ മുന്നറിയിപ്പുകള്‍ അനുസരിച്ച് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത ആവശ്യമുള്ളത്. എന്നിരുന്നാലും തിരുവനന്തപുരം മുതൽ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും നിർദേശമുണ്ട്.അതിതീവ്ര മഴ സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. കനത്ത മഴ മലയോര മേഖലയെയും ബാധിച്ചേക്കാം എന്നത് കൊണ്ട് തന്നെ തെക്കൻ കേരളത്തിലെ മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
മുൻകരുലിൻെറ ഭാഗമായി ഡിസംബർ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഡിസംബർ രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകൾ യെല്ലോ അലർട്ടിലാണ്.
2017 ലെ ഓഖി ചുഴലിക്കാറ്റിന് സമാനമായ പാതയാണ് ബുർവി ചുഴലിക്കാറ്റിൻ്റേതും. മൂന്നു വർഷം മുൻപ് നവംബർ 29 ന് ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ഓഖി ഇന്ത്യൻ ഉപഭൂഖണ്ഡം കടന്ന് അറബിക്കടലിൽ പ്രവേശിക്കുകയായിരുന്നു. ഡിസംബർ 6 ന് ഗുജറാത്ത് തീരത്ത് എത്തി നിർവീര്യമായി. 2,538 കിമീ സഞ്ചരിച്ച ഓഖി 245 ജീവൻ കവർന്നു. 550 പേരെ കാണാതായി.