മുന്നോക്ക സംവരണം: പ്രതിഷേധ പ്രക്ഷോഭത്തിന് ഒരുങ്ങി മുസ്ലിം മത സംഘടനകൾ; നേതൃത്വം നൽകുന്നത് മുസ്ലിം ലീഗ്

0
322

മുന്നോക്ക സംവരണത്തിനെതിരെ മുസ്ലിം മതസംഘടനകൾ. മലപ്പുറത്ത് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആണ് സംഘടനകൾ നിലപാട് വ്യക്തമാക്കിയത്. തീരുമാനം സര്‍ക്കാര്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 28 ന് വിവിധ പിന്നോക്ക വിഭാഗങ്ങളുടെ യോഗം വിളിച്ച് ചേർത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

മുന്നോക്ക സംവരണത്തിനെതിരെ മുസ്ലീം മത സംഘടനകൾ ഒറ്റക്കെട്ടായി ആണ് പ്രതിഷേധിക്കുന്നത്. സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലാണ്. താഴെ തട്ടിലുള്ളവരുടെ സാഹചര്യം കൂടെ പരിഗണിക്കണം. ഇത് അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റം ആയി വേണം കണക്കാക്കാൻ. സാമൂഹ്യ പ്രശ്നം ആണിത്. യോഗ ശേഷം പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിന്നാക്കക്കാരുടെ സംവരണത്തിൻ്റെ കടക്കൽ സംസ്ഥാന സർക്കാർ കത്തി വച്ചു എന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. പിന്നാക്ക വിഭാഗങ്ങൾ കൂടുതൽ പിന്നോക്കമാവും. സംവരണത്തിൽ മുസ്ലീം സംഘടനകൾക്ക് മാത്രമല്ല ആശങ്ക എന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തരുതെന്നും യോഗം ആവശ്യപ്പെട്ടു.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇപ്പോള്‍ നിശ്ചയിച്ച വിവാഹങ്ങളെയടക്കം ബാധിക്കുമെന്ന ആശങ്കയുണ്ട്. വിവാഹ പ്രായം ഉയര്‍‌ത്തുന്നത് സാമൂഹിക ഘടനയെ ബാധിക്കുമെന്നും , വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും മുസ്ലിം സംഘടനകളുടെ യോഗം വിലയിരുത്തി.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാര ചടങ്ങിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇറക്കിയ മാര്‍ഗനിര്‍ദേശം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി. ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദേശത്തിന് പോലും വിരുദ്ധമാണതെന്നും യോഗത്തിന് ശേഷം ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമസ്ത ഇകെ ,എപി വിഭാഗങ്ങൾക്ക് പുറമെ കെ.എൻ.എം, ജമാ അത്തെ ഇസ്ലാമി, സംസ്ഥാന ജംഇയ്യത്തുൽ ഉലമ, എം.ഇ.എസ് തുടങ്ങി വിവിധ മത സംഘടന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here