കൊവിഡ് വ്യാപനം: കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കും

0
154

കാസര്‍കോട്: ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി വിധി അനുസരിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ കോവിഡ് നിര്‍വ്യാപനം ലക്ഷ്യമിട്ടുള്ള പരിശോധനയാണ് നടത്തുക. എന്നാല്‍ അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ഇല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ വരുന്നവര്‍ കോവിഡ്-19 ജാഗ്രത വെബ് പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഇത് ഉറപ്പു വരുത്താന്‍ പരിശോധിക്കും. കോവിഡ് പരിശോധന സൗകര്യവും ഒരുക്കും.

തലപ്പാടി ചെക്ക് പോസ്റ്റില്‍ പൊലീസ്, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന അതിര്‍ത്തിയിലെ 16 റോഡുകളില്‍ കൂടി പുനരാരംഭിക്കും. പൊലീസിന് പുറമേ, വനം, അഗ്‌നിശമന രക്ഷാ സേന എക്‌സൈസ് തുടങ്ങിയ യൂനിഫോം ധരിക്കുന്ന ഉദ്യോഗസ്ഥരെ ഇവിടങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കും. ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലാ അതിര്‍ത്തികള്‍ ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ഹൈക്കോടതി വിധി പ്രകാരം കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കാന്‍ അതിര്‍ത്തി കടന്നു വരെ പരിശോധന വിധേയമാക്കും. എല്ലാ ദിവസവും 24 മണിക്കൂറും പരിശോധനയുണ്ടാകും.

ജില്ലയില്‍ നിലവില്‍ കോവിഡ് രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളേയും പരിശോധിക്കുന്നുണ്ട്. പ്രതിദിനം 1700 മുതല്‍ രണ്ടായിരത്തോളം പരിശോധനയാണ് നിലവില്‍ നടത്തുന്നത്. ഇത് 3000 ആക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ദന്തഡോക്ടര്‍മാരെയും നഴ്‌സുമാരെയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിയമിച്ച് കോവിഡ് പരിശോധന നടത്താനും കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

കുടുംബശ്രീ തൊഴില്‍ പരിശീലനത്തിന് ഒരു യൂണിറ്റില്‍ പരമാവധി ഇരുപത് പേരെ ഉള്‍പ്പെടുത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു.

ആര്‍ട് ഗ്യാലറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നതു മുതല്‍ അനുമതി നല്‍കിയിട്ടുള്ളതാണെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാഞ്ഞങ്ങാട് ആര്‍ട് ഗ്യാലറി തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഹൗസ് ബോട്ടുകളില്‍ പരമാവധി 20 പേരെ അനുവദിക്കും. ആകെയുള്ള ഇരിപ്പിടങ്ങളുടെ അമ്പത് ശതമാനം സീറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹൗസ് ബോട്ടില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. എന്നാല്‍ 20 ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല.

കാസര്‍കോട് നഗരസഭ മൈതാനം വ്യായാമത്തിന് ഇരുപതു പേര്‍ മാത്രം. ഒരു തവണ പ്രവേശിക്കുന്നതിന് ആവശ്യമായ ക്രമീകരണം നടത്തി തുറന്ന് കൊടുക്കാവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

ഫുട്‌ബോള്‍ കളി നിരോധനാജ്ഞ നിലനില്‍ക്കുന്ന മേഖലയില്‍ പാടില്ല. മറ്റു സ്ഥലങ്ങളില്‍ സംഘാടകരുള്‍പ്പടെ പരമാവധി 20 പേര്‍ക്ക് അനുമതി നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു.

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ പരിചരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കി ടാറ്റാ കോവിഡ് ആസ്പത്രി തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി ത്വരിതപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നിലവില്‍ ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയാക്കിയതോടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം നല്‍കുന്നുണ്ട്. കോവിഡ് രോഗികളുടെ ഡയാലിസിസ് ഉടന്‍ ആരംഭിക്കും.

സെക്ടറല്‍ മജിസട്രേറ്റുമാര്‍ക്ക് ജില്ലാ പൊലീസ് മേധാവി ഓണ്‍ലൈനില്‍ പരിശീലനം നല്‍കുമെന്നും യോഗം തീരുമാനിച്ചു.

ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ മാഷ് പദ്ധതി ലോഗോ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ കുട്ടമ്മത്ത് ജി.എച്ച്. എസ്.എസിലെ അധ്യാപകന്‍ സുജിത് ബിക്ക് ജില്ലാ കലക്ടര്‍ സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും സമ്മാനിക്കച്ചു. ഡി.എം. എന്‍ ദേവിദാസിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കു വിതരണം ചെയ്യാന്‍ ഐ. സി കോര്‍ഡിനേഷന്‍ കമ്മിറ്റി തയ്യാറാക്കിയ ബോധവല്‍ക്കരണ നോട്ടീസ് വിതരണോദ്ഘാടനം കലക്ടര്‍ ഐ.ഇ.സി കണ്‍വീനറും ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എം. മധുസൂദനന് നല്‍കി നിര്‍വ്വഹിച്ചു. മലയാളം കന്നഡ, മലയാളം, ഇംഗ്ലീഷ്, ഭാഷകളിലാണ് സന്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, എ.ഡി.എം എന്‍.ദേവിദാസ്, ഡി.എം.ഒ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ്, സബ് കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, ആര്‍.ഡി. ഒ ഷംസുദ്ദീന്‍, ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, കോറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here