ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം – ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം

0
172

ന്യൂഡല്‍ഹി:ഹിന്ദു പിന്തുടര്‍ച്ച അവകാശം നിയമ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍ 9-ന് മുമ്പ് അച്ഛന്‍ മരിച്ച പെണ്മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ആണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 2005-ല്‍ ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് പെണ്‍മക്കള്‍ക്ക് പിതാവിന്റെ സ്വത്തില്‍ തുല്യ പങ്കാളിത്തം ലഭിച്ചിരുന്നു. എന്നാല്‍ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യ അവകാശം ലഭിക്കണമെങ്കില്‍ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍  9-ന് പിതാവ് ജീവിച്ചിരിക്കണമെന്ന്‌ 2015-ല്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദാവെയും എ.കെ. ഗോയലും അടങ്ങിയ സുപ്രീം കോടതിയുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 2005-ലെ നിയമ ഭേദഗതിയിലെ സെക്ഷന്‍ 6-ന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു 2015-ലെ വിധി.

എന്നാല്‍ 2018-ല്‍ ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് മകനുള്ള അതേ അവകാശം മകള്‍ക്കും പിതാവിന്റെ സ്വത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേവര്‍ഷം ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാളും എ.എം.സാപ്രേയും അടങ്ങിയ ബെഞ്ച് 2015-ലെ വിധിയോട് യോജിപ്പ് രേഖപ്പെടുത്തി. വിവിധ രണ്ടംഗ ബെഞ്ചുകള്‍ വ്യത്യസ്ത വിധികള്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ ആണ് വിഷയം മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here