കരിപ്പൂരില്‍ പരിക്കേറ്റ കുഞ്ഞിനെ ശുശ്രൂഷിച്ചു, അപകടത്തില്‍ പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി; ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച് സില്‍സിലിയുടെ സേവന സന്നദ്ധത

0
197

കരിപ്പൂരില്‍ വിമാന അപകടമുണ്ടായപ്പോള്‍ കോവിഡ് മഹാമാരിയെ വകവെക്കാതെ സേവന സന്നദ്ധതയോടെ ഓടിയെത്തിയവരില്‍ ഒരാളാണ് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനിയായ സിൽസിലി. അപകടത്തില്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ അഞ്ച് വയസ്സുകാരിയെ ശുശ്രൂഷിച്ചും അപകടത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കിയും സില്‍സിലി സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയായി മാറി. കുഞ്ഞിനെ ചേര്‍ത്തുപിടിക്കുന്നത് കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ കരുതിയത് കുട്ടിയുടെ അമ്മയാണ് സില്‍സിലി എന്നാണ്. വിവരമറിഞ്ഞെത്തിയ സന്നദ്ധ പ്രവര്‍ത്തകയാണെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ആശ്ചര്യമായി. ആ സംഭവം ഇങ്ങനെയാണ്..

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ വിവരമറിഞ്ഞ ഉടനെ തന്നെ ആരുടെയും വിളിക്ക് കാത്ത് നിൽക്കാതെ ടീം വെൽഫെയർ അംഗമായ അശ്റഫ് വെള്ളിപറമ്പ് അങ്ങോട്ട് തിരിക്കുകയായിരുന്നു. സ്ത്രീകളുടെ സേവനം അനിവാര്യമാണെന്ന് അവിടെയെത്തിയപ്പോള്‍ മനസ്സിലായി. അങ്ങനെയാണ് ഭാര്യ സിൽസിലി പേമാരിയെയും കാറ്റിനെയും വകവെയ്ക്കാതെ രാത്രിയില്‍ ഇരുചക്രവാഹനത്തിൽ അവിടെ എത്തുന്നത്. ഉടനെ പിപിഇ കിറ്റ് ധരിച്ച് അപകടത്തിൽപ്പെട്ട അഞ്ച് വയസ്സുകാരി ജസയെ മാറോട് ചേർത്ത് ആശ്വസിപ്പിച്ചു. കുട്ടിയുടെ മൂത്തമ്മ ജസീല വേദന കൊണ്ട് പുളയുന്ന രംഗം ശ്രദ്ധയിൽ പെട്ടു. കൂട്ടിന് സ്ത്രീകളാരും ഇല്ലാത്ത അവസ്ഥ. കുട്ടിയെയും സ്ത്രീയെയും പരിചരിച്ചുകൊണ്ടിരിക്കെ

അപകടത്തിൽ പെട്ട മറ്റൊരു സ്ത്രീ ആശുപത്രി ഷീറ്റിൽ നാണം മറിച്ചിരിക്കുന്നത് കണ്ടു. അവർക്ക് ഭക്ഷണവും വസ്ത്രവും നൽകി. ഇതൊക്കെ കണ്ടുനിന്ന ഡോക്ടർ ചോദിച്ചു- ഈ കുട്ടിയുടെ മാതാവാണോ? അതോ നഴ്സാണോ? അതൊന്നുമല്ലെന്നും താൻ വിവരമറിഞ്ഞെത്തിയ സന്നദ്ധ പ്രവര്‍ത്തക മാത്രമാണെന്നും പറഞ്ഞപ്പോള്‍ ഡോക്ടർ ആശ്ചര്യം പ്രകടിപ്പിച്ചു. ഡോക്ടർക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ബന്ധുക്കളെത്തി കുട്ടിയെ അവരെ ഏൽപ്പിച്ചതിന് ശേഷമാണ് ടീം വെൽഫെയർ അംഗം കൂടിയായ സിൽസിലി മടങ്ങിയത്. ഭർത്താവും ഭാര്യയും സേവനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും അവരുടെ KL 11 T 2576 എന്ന ഫാഷൻ പ്ലസ് ബൈക്ക് മോഷണം പോയി. ബൈക്ക് നഷ്ടപ്പെട്ടതിലേറെ മറ്റെന്തൊക്കെയോ നേടിയിട്ടുണ്ട് എന്നാണവരുടെ ആത്മസംതൃപ്തി. രണ്ട് പേരും ഇപ്പോള്‍ ക്വാറന്‍റൈനിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here