തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി സമൂഹവ്യാപനം സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ മേഖലയായ പൂന്തുറയിലും പുല്ലുവിളയിലുമാണ് സമൂഹവ്യാപനം സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് സമൂഹവ്യാപനം ഉണ്ടായതായി സ,ർക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്.
കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറ, പുല്ലുവിള മേഖലയിൽ സമൂഹ വ്യാപനമുണ്ടായതായി കണ്ടെത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായി സാമൂഹിക വ്യാപനമുണ്ടായതായി സംസ്ഥാനസർക്കാർ കണ്ടെത്തിയ ക്ലസ്റ്ററുകളാണ് ഇവ. തീരമേഖലയിൽ അതിവേഗത്തിൽ രോഗവ്യാപനമുണ്ടാവുകയാണ്. കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 91 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 51 പേർ ഇന്ന് പോസിറ്റീവായതായി കണ്ടെത്തി. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 പേർക്ക് നടത്തിയ ടെസ്റ്റിൽ 26 എണ്ണവും പോസിറ്റീവായി.
പുതുക്കുറിശ്ശിയിൽ 75 ൽ 20 പോസിറ്റീവ്. അഞ്ചുതെങ്ങിൽ 87 ൽ 15 പോസിറ്റീവ്. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. ഇത് നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തീരമേഖലയിൽ പൂർണലോക്ക്ഡൗൺ വേണ്ടി വരും കേരളം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തീര പ്രദേശങ്ങളിൽ പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീരപ്രദേശം മൂന്ന് സോണുകളാക്കും തീര മേഖലയെ മൂന്ന് സോണുകളാക്കും. അഞ്ചുതെങ്ങ് പെരുമാതുറ ഒരു സോണാകും. പെരുമാതുറ വിഴിഞ്ഞം രണ്ടാം സോൺ, വിഴിഞ്ഞം ഊരമ്പ് മൂന്നാം സോൺ എന്നിങ്ങനെയാണ് സോണുകൾ. പൊലീസിന്റെ നേതൃത്വത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംവിധാനത്തിന് രൂപം നൽകി. ഇതിൻറെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ തിരുവനന്തപുരം കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ ആയിരിക്കും. പ്രത്യേക കൺട്രോൾ റൂം ഉണ്ടാകും.