ഹൈദരാബാദ്: (www.mediavisionnews.in) കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശിയമായി നിർമ്മിക്കുന്ന വാക്സിൻ ആഗസ്റ്റ് 15ന് പുറത്തിറക്കണമെന്ന നിർദ്ദേശത്തെതുടർന്നുണ്ടായ വിവാദങ്ങൾക്കിടെ വാക്സിൻ പരീക്ഷണത്തിന് ഭാരത് ബയോടെക് തയ്യാറെടുക്കുന്നു. ആദ്യഘട്ട പരീക്ഷണത്തിൽ 375 പേരെയും രണ്ടാം ഘട്ടത്തിൽ 750 പേരെയും ഉൾപ്പെടുത്താനാണ് വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ പദ്ധതി. ഈ പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വാക്‌സിൻ വിപണിയിലെത്തിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുക.
വാക്‌സിൻ വികസിപ്പിക്കുന്നത് സങ്കീർണമായ പ്രക്രിയയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യട്ട് ഓഫ് എപ്പിഡെമിയോളജിയിലെ ശാസ്ത്ര ഉപദേശക സമിതി ചെയർമാൻ ജയപ്രകാശ് മുലിയൽ പറഞ്ഞു . അതിനാൽ തന്നെ ഓഗസ്റ്റ് 15ന് വാക്‌സിൻ ലഭ്യമാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വാക്സിനായി ഭാരത് ബയോടെക്ക് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും അന്തിമഫലം ക്ലിനിക്കൽ ട്രയൽ ടെസ്റ്റുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ സഹകരണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും ഐ.സി.എം.ആർ. പറയുന്നു.
പ്രതിരോധ വാക്‌സിനുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐ.സി.എം.ആർ. ധാരണയിലെത്തിയതായി ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമിച്ച വാക്‌സിനാണ് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റേത്. ഇതിന്റെ ഓരോ ഘട്ടവും കേന്ദ്ര സർക്കാർ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഐ.സി.എം.ആർ. അനുമതി നൽകിയത്.