തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിൽ ആക്കുന്ന കാര്യത്തിൽ, കേന്ദ്രനിർദ്ദേശം തന്നെ പാലിക്കേണ്ടി വരുന്നത് സംസ്ഥാനത്തിന് വലിയ വെല്ലുവിളിയാകും. ലക്ഷണങ്ങൾ ഇല്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിൽ തന്നെ ക്വാറന്റീൻ ചെയ്യാനാണ് കേന്ദ്ര നിർദേശം. വീടുകളിൽ പരമാവധി ക്വാറന്റീൻ ഒരുക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതി.
ഇക്കാര്യത്തിലെ പ്രായോഗിക വെല്ലുവിളികൾ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചേക്കും. വിമാനത്താവളത്തിൽ എത്തുന്ന ലക്ഷണങ്ങൾ ഇല്ലാത്തവരെ 14 ദിവസത്തേക്ക് പരമാവധി വീടുകളിൽ തന്നെ നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് സംസ്ഥാനം കണക്കാക്കിയിരുന്നത്. മേൽനോട്ടം വാർഡ് തല സമിതികൾ വഹിക്കും. ലക്ഷണമുള്ളവരും, പിന്നീട് ലക്ഷണം രൂപപ്പെടുന്നവരെയും ആശുപത്രിയിലേക്ക് മറ്റും.
എന്നാൽ സ്ക്രീനിങ്ങിൽ ലക്ഷണം ഇല്ലാത്തവരും പണം മുടക്കി പ്രത്യേക കേന്ദ്രങ്ങളിൽ തന്നെ സ്വയം ക്വാറന്റീൻ ചെയ്യണം എന്ന കേന്ദ്ര നിർദേശം വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. മാസങ്ങളോളം ആശങ്കയിൽ കഴിഞ്ഞ പ്രവാസികളെ തിരിച്ചെത്തിയ ശേഷവും ഇത്തരം കേന്ദ്രങ്ങളിൽ തളച്ചിടാനാകില്ല. എല്ലാവരും ഒരുമിച്ചു കഴിയുന്നത് രോഗം പകരാൻ ഇടയാക്കും. ഹോട്ടലുകൾ, റിസോർട്ടുകൾ, ലോഡ്ജുകൾ അടക്കം പണം മുടക്കി സ്വയം ക്വറന്റീൻ ചെയ്യുമ്പോൾ നേരിടുന്ന മറ്റു വെല്ലുവിളികളും ഉണ്ട്.
രോഗ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ റൂം സർവീസ് അടക്കം മറ്റ് സേവനങ്ങൾക്കും, പ്രായോഗിക തടസം നേരിടുമെന്നാണ് മുൻകൂട്ടി കാണുന്നത്. സംസ്ഥാനത്തു തയാറാക്കിയ രീതിയിൽ തന്നെ മുന്നോട്ടു പോകാനാണ് ശ്രമിക്കുക.
വീടുകളിൽ നിരീക്ഷണത്തിൽ ആക്കുമ്പോഴും വെല്ലുവിളികൾ പൂർണമായി ഒഴിയുന്നില്ല. ഈ ഘട്ടത്തിൽ കൂടാൻ ഇടയുള്ള കേസുകൾ തന്നെയാണ് പ്രധാന ആശങ്ക. 14 ദിവസമാണ് നിരീക്ഷണ കാലാവധി. 28 ദിവസം നിരീക്ഷണം കഴിഞ്ഞും പൊസിറ്റിവ് ആയ കേസുകൾ ഉണ്ടെന്നിരിക്കെ നിരീക്ഷണ കാലാവധി സ്മാബന്ധിച്ച ആശങ്കകളും നീക്കണം.
അതേസമയം കേന്ദ്ര നിർദേശം തന്നെ പാലിക്കേണ്ടി വന്നാലും നിലവിൽ തിരിച്ചെത്തുന്നവർക്ക് സൗകര്യങ്ങൾ സജ്ജമാണ്. 2,94,125 കിടക്കകൾ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളുകൾ, സ്റ്റേഡിയങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവയിലെ സ്ഥലം കൂട്ടാതെയാണിത്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ആയി 8062 ഐ.സി.യു കിടക്കകൾ തയാറായി. 2302 വെന്റിലേറ്ററുകൾ സജ്ജീകരിച്ചു. കൂടുതൽ വെന്റിലേറ്ററുകൾ ഉടനെ എത്തും.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക