ഉപ്പള: (www.mediavisionnews.in) ലോക്ക് ഡൗൺ കാലത്ത് ഉപ്പളയിൽ ഒരു കൂട്ടം യുവാക്കൾ മറ്റുള്ളവരുടെ വിശപ്പകറ്റുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ കർമനിരരാണ്. ഉപ്പളയിലെയും പരിസര പ്രദേശങ്ങളിലെയും ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയുടെ ശ്രമഫലമായി ഈ ലോക്ക് ഡൗൺ കാലത്ത് എഴുന്നൂറോളം പേർക്ക് ഭക്ഷണമൊരുക്കിയാണ് അവരുടെ വിശപ്പകറ്റുന്നത്.
ലോക്ക് ഡൗണിൽ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ ഇതര സംസ്ഥാന തൊഴിലാളികൾക്കും ഭിക്ഷാടകർക്കുമാണ് ഉച്ചയ്ക്കും രാത്രിയിലുമായി ദിവസം രണ്ട് നേരവും ഭക്ഷണം പാകം ചെയ്ത് നൽകുന്നത്. കൂട്ടായ്മയിലെ യുവാക്കളുടെ വാഹനത്തിൽ തന്നെ അവരുടെ താമസ സ്ഥലത്തേക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ആദ്യം അമ്പത് പേർക്കായിരുന്നു നൽകിയിരുന്നതെങ്കിൽ ഇപ്പോഴത് എഴുന്നൂറിൽ അധികം പേരിലെത്തിയിരിക്കുകയാണ്.
സമ്പൂർണ്ണ ലോക്ക് ഡൗൻ ആകുന്നതിനു മുമ്പ് തന്നെ യുവാക്കളുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചിരുന്നു. ഏറെ വൈകിയാണ് പിന്നീട് കമ്മ്യൂണിറ്റി കിച്ചനുകളടക്കം ഭക്ഷണം നൽകാൻ തുടങ്ങിയത്.
സർക്കാർ ഏജൻസികൾക്ക് പോലും ചെയ്യാൻ പറ്റാത്ത വലിയൊരു ദൗത്യമാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ലോക്ക് ഇനി എത്രനാൾ തുടർന്നാലും ഈ ദൗത്യം തുടരാൻ തന്നെയാണ് തീരുമാനം. ഓരോ ദിവസവും കൂട്ടായ്മയിലെ ഓരോ യുവാക്കളുടെ വീടുകളിലാണ് ഭക്ഷണം പാകം ചെയ്ത് വരുന്നത്. മംഗൽപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ മുഖേനയും അഞ്ഞൂറോളം ആളുകൾക്ക് ഭക്ഷണം വിതരണം നടന്നു വരുന്നുണ്ട്. സന്നദ്ധ സംഘടനകളുടെയും നാട്ടിലെ വ്യവസായികളുടെയും കാരുണ്യം കൊണ്ടാണ് ഇത്തരത്തിൽ ഭക്ഷണം എത്തിച്ചു നൽകാൻ കഴിയുന്നത്.